കുടുംബത്തിൻ്റെ സമ്മർദ്ദത്തില്‍ വിവാഹം; ഒരുമിക്കാൻ നവവരനെ കൊലപ്പെടുത്തി യുവതിയും ആണ്‍സുഹൃത്തും; ക്വട്ടേഷൻ

2024 ഡിസംബറിലാണ് തേജേശ്വറും ഐശ്വര്യയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്

ഹൈദരാബാദ്: തെലങ്കാന ജൊഗുല്‍ബ ഗഡ്വാള്‍ ജില്ലയില്‍ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഐശ്വര്യ (23), തിരുമല റാവു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൃത്ത അധ്യാപകനും പ്രൈവറ്റ് ലാന്‍ഡ് സര്‍വ്വേയറുമായ ഗന്‍ഡ തേജേശ്വറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 17 മുതല്‍ ഗന്‍ഡയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും ഭാര്യയും കാമുകനും അറസ്റ്റിലാവുന്നതും.

ജൂണ്‍ 21 ന് ആന്ധപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണ്ണായകമായത്. തേജേശ്വര്‍ നാല് പേര്‍ക്കൊപ്പം കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

2024 ഡിസംബറിലാണ് തേജേശ്വറും ഐശ്വര്യയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്. വിവാഹ ശേഷവും ഐശ്വര്യ തിരുമലയുമായി ബന്ധം തുടരുകയായിരുന്നുവെന്നും ബന്ധം പുറത്തറിഞ്ഞതോടെ ഐശ്വര്യയും തിരുമലയും തേജേശ്വറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നുമാണ് എസ് പി പറയുന്നത്.

ഒരു കമ്മീഷന്‍ ഏജന്റ് കുമ്മാരി നാഗേഷ് വഴിയാണ് കൃത്യം നടപ്പിലാക്കിയത്. നാഗേഷിന് തേജേശ്വറിന്റെ ഫോണ്‍ നമ്പര്‍ നല്‍കിയ ശേഷം സുഹൃത്താകാന്‍ ആവശ്യപ്പെടുകയായിരുന്നു. ശേഷം ഒരു ജിപിഎസും നാഗേഷിന് കൈമാറിയിരുന്നു. ഇത് തേജേശ്വറിന്റെ ബൈക്കില്‍ ഘടിപ്പിച്ച് ശേഷം അദ്ദേഹത്തിന്റെ സഞ്ചാരം നിരീക്ഷിക്കാനായിരുന്നു പദ്ധതി. ജൂണ്‍ 17 ന് നാഗേഷും അദ്ദേഹത്തിന്റെ രണ്ട് സഹായികളും ഭൂമി സര്‍വ്വേയ്ക്കാണെന്ന വ്യാജേന തേജേശ്വറിനെ കുര്‍ണൂലില്‍ എത്തിക്കുകയും തിരികെ വരും വഴി വാഹനത്തിനകത്തുവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ക്രൂരമായാണ് തേജേശ്വറിനെ കൊലപ്പെടുത്തിയത്. പിന്നീട് തിരുമല റാവു സ്ഥലത്തെത്തുകയും മൃതദേഹം നേരത്തെ തീരുമാനിച്ച പ്രകാരം എച്ച്എന്‍എസ്എസ് കനാലില്‍ തള്ളാനും നിര്‍ദേശിച്ചെന്നും പൊലീസ് പറയുന്നു. യുവാവിന്റെ മൊബൈല്‍ ഫോണും കനാനിലേക്ക് എറിഞ്ഞു.

വാടക കൊലയാളികള്‍ക്ക് അഡ്വാന്‍സ് തുകയായി ഒരു ലക്ഷവും ശേഷം ജൂണ്‍ 20 ന് 2 ലക്ഷം രൂപയും തിരിമല കൈമാറി കൈമാറിയിട്ടുണ്ട്. കേസില്‍ മുഴുവന്‍ പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ തിരുമല റാവു ഐശ്വര്യയുടെ അമ്മയുമായും പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെയാണ് ഐശ്വര്യയെ പരിചയപ്പെടുന്നതും വിവാഹ വാഗ്ദാനം നല്‍കുന്നതും. കുടുംബത്തില്‍ നിന്നുുള്ള കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഐശ്വര്യ തേജേശ്വറുമായി വിവാഹത്തിന് നിര്‍ബന്ധിതയായത്. കൊലയ്ക്ക് ശേഷം ലഡാക്കിലേക്ക് കടക്കാനായിരുന്നു ഐശ്വര്യയുടെയും തിരുമലയുടെയും പദ്ധതി.

Content Highlights: A man was murdered just weeks after his wedding in Telangana

To advertise here,contact us