ഐഎസ്ഐക്ക് വിവരങ്ങൾ ചോർത്തി; അമൃത്സറിൽ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഗുർപ്രീതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും അമൃത്സർ എഎസ്പി

അമൃത്സർ: പാകിസ്താൻ്റെ ഇൻ്റർ സർവീസസ് ഇൻ്റലിജൻസി(ഐഎസ്ഐ)ന് വിവരങ്ങൾ ചോർത്തി നൽകിയ ആർമി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം. ഇന്ത്യൻ ആർമിയിലെ ഗുർപ്രീത് ഗോപിയാണ് അറസ്റ്റിലായത്. 'ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായ ഗുർപ്രീത് ഗോപിക്ക് ഐഎസ്‌ഐ ബന്ധങ്ങളുണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. ധരിവാൾ ഗ്രാമത്തിലെ ഇയാളുടെ സുഹൃത്ത് സാഹിൽ മാസിഹുമായി സംശയാസ്പദമായ രീതിയിൽ ഗുർപ്രീത് പണമിടപാടുകൾ നടത്തിയിരുന്നു'. അമൃത്സർ റൂറൽ പൊലീസ് എസ്‌എസ്‌പി മനീന്ദർ സിംഗ് എഎൻഐയോട് പറഞ്ഞു.

ഗുർപ്രീതിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ചോദ്യം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ അന്വേഷണത്തിന് ശേഷമാണ് എഫ്‌ഐആർ ഇട്ട് ഇയാളെ അറസ്റ്റ് ചെയ്തതെന്നും സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളെ വിവരം അറിയിച്ചിട്ടുണ്ടെന്നും എസ്‌എസ്‌പി പറഞ്ഞു.

ഐ‌എസ്‌ഐയുമായി ബന്ധപ്പെട്ട് ചാരവൃത്തിയിൽ ഏർപ്പെട്ടതായി സംശയിക്കുന്ന രണ്ടുപേരെ അമൃത്സറിൽ നിന്നുതന്നെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഗുർപ്രീത് സിംഗ് എന്ന ഗോപി ഫോജി, സാഹിൽ മാസിഹ് എന്ന ഷാലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 'പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസുമായി ബന്ധപ്പെട്ട ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന രണ്ട് പേരെ അമൃത്സർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു', എന്ന് പഞ്ചാബ് ഡിജിപി എക്‌സിൽ കുറിച്ചിരുന്നു.

കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഭീകരരെ സഹായിച്ച രണ്ട് പേരെ അറസ്റ്റ് എൻഐഎ ചെയ്തിരുന്നു. പഹൽഗാമിലെ ബട്‌കോട് സ്വദേശി പർവേയ്‌സ് അഹ്‌മദ് ജോദാർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹ്‌മദ് ജോദാർ എന്നിവരാണ് അറസ്റ്റിലായത്. പഹൽഗാം ആക്രമണം നടത്തിയ ഭീകരർക്ക് ഇവർ സഹായം ചെയ്‌തെന്നായിരുന്നു എൻഐഎ കണ്ടെത്തിയത്.

ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വിവരങ്ങൾ ഇരുവരും എൻഐഎയ്ക്ക് നൽകി. പാക് പൗരന്മാരായ മൂന്ന് ലഷ്‌കറെ തെയ്ബെ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഇരുവരും വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിന് മുമ്പ് ഒരു കുടിലിലാണ് മൂന്ന് ഭീകരരും കഴിഞ്ഞത്. പഹൽഗാം വിനോദസഞ്ചാര കേന്ദ്രത്തിനോട് തൊട്ടടുത്തായിരുന്നു ഇതെന്നും പ്രതികൾ പറഞ്ഞു. ഭക്ഷണം, താമസ സൗകര്യം, മറ്റ് സൗകര്യങ്ങളും ഇരുവരും ചേർന്ന് ഭീകരർക്ക് നൽകിയെന്നും വിവരമുണ്ട്. നേരത്തെ ഷോപിയാൻ, കുൽഗാം, പുൽവാമ, കുപ്‌വാര തുടങ്ങി 32 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ജമ്മു കശ്മീർ പൊലീസ് സേനയുമായും കേന്ദ്ര അർധസൈനിക വിഭാഗവുമായി ചേർന്നാണ് എൻഐഎ റെയ്ഡ് നടത്തിയത്.

കഴിഞ്ഞ മാസം ഏപ്രിൽ 22-നായിരുന്നു ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ നിരപരാധികളായ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നൽകിയ പേര്.

ബഹവൽപൂർ, മുരിഡ്‌കെ അടക്കമുള്ള ഒൻപത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അർധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവൽപൂരിലെ ജയ്ഷെ മുഹമ്മദ് ആസ്ഥാനമായിരുന്നു ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്‌കർ ആസ്ഥാനവും തകർത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിൽ വധിച്ചത്. ഒൻപത് ഭീകര കേന്ദ്രങ്ങൾ തകർത്തു. യൂസഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസീർ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടിരുന്നു. ഒടുവിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങൾ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: Army jawan arrested in Amritsar for leaking info to Pakistan's ISI

To advertise here,contact us