മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപണം; ആന്ധ്രയിൽ പത്ത് വയസുകാരിയെ പഴുപ്പിച്ച ഇരുമ്പുകമ്പി കൊണ്ട് മർദ്ദിച്ച് അയൽവാസി

മൊബൈൽ ഫോൺ എടുത്തിട്ടില്ലെന്ന് പലതവണ പറഞ്ഞിട്ടും കുട്ടിയെ മ‍‍ർദിക്കുകയായിരുന്നു

തെലങ്കാന: അയൽവാസിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരിക്ക് ക്രൂരമർദ്ദനം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സംഭവം. ചെഞ്ചമ്മ എന്ന കുട്ടിയെയാണ് പഴുപ്പിച്ച ഇരുമ്പ് കമ്പി കൊണ്ട് അയൽവാസി ക്രൂരമായി മർദ്ദിച്ചത്. താൻ ഫോൺ എടുത്തിട്ടില്ലെന്ന് പലതവണ പറഞ്ഞിട്ടും കുട്ടിയെ ഇവർ മർദ്ദിക്കുകയായിരുന്നു. പ്രദേശത്തുള്ള ആദിവാസി ഉന്നതിയിലാണ് സംഭവം.

പെൺകുട്ടിയുടെ അമ്മ പുനർവിവാഹം ചെയ്തിരുന്നു. അതിനാൽ കുട്ടി സന്നാരി മാണിക്യം എന്ന ബന്ധുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇവരുടെ തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഒരു മൊബൈൽ ഫോൺ കാണാതെ പോവുകയും ഇത് ചെഞ്ചമ്മ എടുത്തതാണെന്ന് അയൽവാസി ആരോപിക്കുകയുമായിരുന്നു.

തുടർന്ന് കുട്ടിയെ മർദ്ദിക്കുന്നത് കണ്ട മറ്റ് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധു ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും പൊള്ളലേറ്റ് കുട്ടി നിലവിളിക്കുന്നതിന്‍റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Content Highlights: 10-year-old girl beaten up in Andhra Pradesh

To advertise here,contact us