ഡൽഹി: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ‘ദുരുദ്ദേശ്യപരമായ വിവരണങ്ങൾ’തടയുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പടെ നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്തില്ലെങ്കിൽ സിസിടിവി, വെബ്കാസ്റ്റിങ്, വീഡിയോകൾ ഉൾപ്പടെ നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് അയച്ച കത്തിൽ പറയുന്നത്.
സ്ഥാനാർത്ഥികളല്ലാത്ത മറ്റുള്ളവർ ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ വിദ്വേഷവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കാനായി ദുരുപയോഗിക്കുന്നതിനെക്കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അവ 45 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് 1951 ലെ ജനപ്രാതിനിധ്യ നിയമം. ഈ സമയപരിധി പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമീഷന് തെരഞ്ഞെടുപ്പ് ദൃശ്യങ്ങളുടെ സംരക്ഷണ കാലയളവിലും 45 ദിവസമെന്ന പരിധി നിർദേശിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് സമീപകാലങ്ങളിൽ വരുത്തിയ രണ്ടാമത്തെ മാറ്റമാണിത്. കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി, വെബ്കാസ്റ്റിങ് വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയ ഇലക്ട്രോണിക് രേഖകൾ പൊതുജനങ്ങൾ പരിശോധിക്കുന്നതിന് കേന്ദ്രം തടയിട്ടിരുന്നു. ഇതിനായി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി വരുത്തിയിരുന്നു.
content highlights: Election CCTV, video, and visuals can now be stored for up to 45 days; Election Commission proposes