ഭുവനേശ്വർ: ഒഡിഷയിൽ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായവരിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരെന്ന് കണ്ടെത്തൽ. പൊലീസ് അറസ്റ്റ് ചെയ്ത 10 പേരിൽ നാല് പേർക്ക് 17വയസ് മാത്രമാണ് പ്രായമെന്ന് പൊലീസ് വിചാരണ സമയത്ത് കോടതിയിൽ പറഞ്ഞു. കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്ത് ഈ നാല് പേരെയും മുതിർന്നവരായി കണക്കാക്കണമെന്നും കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. പ്രതികളിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ബെംഗളൂരുവിലേക്കും സൂറത്തിലേക്കും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഒഡിഷയിലെ ഗഞ്ചാം ജില്ലയിൽ ഗേപാല്‍പുര്‍ കടല്‍ത്തീരത്ത് നടക്കുന്ന രാജ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ 20കാരിയെയാണ് അതിക്രൂരമായി 10പേർ ചേർന്ന് കഴിഞ്ഞ ദിവസം പീഡനത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കെട്ടിയിട്ടായിരുന്നു സംഭവം.
കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. ബീച്ചിലെ ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന യുവാവിന്റെയും യുവതിയുടെയും അടുത്തേക്ക് മൂന്ന് ബൈക്കുകളിലായി 10പേരങ്ങുന്ന സംഘം എത്തുകയായിരുന്നു. തുടർന്ന് ഇവരുടെ ഫോട്ടോ എടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ആൺസുഹൃത്തിനെ കെട്ടിയിടുകയുമായിരുന്നു. യുവതിയെ ഇവർ പിന്നീട് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. യുവതിയും സുഹൃത്തും പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.