ഭർത്താവ് വായ്പ തിരിച്ചടച്ചില്ല; പലിശക്കാരൻ യുവതിയെ മരത്തിൽ കെട്ടിയിട്ടു, അസഭ്യം പറഞ്ഞു; കൊടുംക്രൂരത

പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

ഹൈദരാബാദ്: വായ്പ തിരിച്ചടച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പണം വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ട് പണമിടപാടുകാരൻ. യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. സിരിശ എന്ന യുവതിയെയാണ് പണമിടപാടുകാരൻ മരത്തിൽ കെട്ടിയിട്ടത്. സിരിശയുടെ ഭർത്താവ് തിമ്മരയപ്പ, മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽ നിന്ന് മൂന്ന് വർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. ഇത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്ത്‌ ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് മാറിയിരുന്നു. കുടുംബം നോക്കാനായി സിരിശ ജോലിക്ക് പോകുന്നുമുണ്ടായിരുന്നു.

മകന്റെ എക്സാം സർട്ടിഫിക്കറ്റുകൾ വാങ്ങാനായി സിരിശ വീണ്ടും ഗ്രാമത്തിലേക്ക് എത്തിയപ്പോഴായിരുന്നു മണിക്കുന്നപ്പയുടെ അതിക്രമം ഉണ്ടായത്. സിരിശയെ കണ്ടയുടനെ ഇയാൾ അസഭ്യം പറയുകയും അടുത്ത് ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. ശേഷം വാങ്ങിയ പണം തിരികെ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാരും മറ്റും സംഭവം ചിത്രീകരിക്കാൻ ശ്രമിച്ചപ്പോൾ അവരെയും മണിക്കുന്നപ്പ ഭീഷണിപ്പെടുത്തി.

നാട്ടുകാർ ഉടൻ തന്നെ പൊലീസിനെ കാര്യങ്ങൾ വിളിച്ചറിയിച്ചു. തുടർന്ന് പൊലീസ് എത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിശയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിർദേശം നൽകിയിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും നായിഡു ആവാശ്യപ്പെട്ടു.

Content Highlights: Women tied to tree after her husband failed to repay loan

To advertise here,contact us