ന്യൂഡൽഹി: സാങ്കേതിക തകരാർ കാരണം അടിയന്തര ലാൻഡിങ്ങ് നടത്തിയ ഹോങ്കോങ്ങ് - ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റിൻ്റെ ഓഡിയോ സന്ദേശം പുറത്ത്. പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോയാണ് പുറത്ത് വന്നത്. അതിൽ ഇനിയും മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലായെന്ന് പൈലറ്റ് പറയുന്നത് കേൾക്കാം.
ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് പറന്നുയർന്ന് 90 മിനിറ്റിനുശേഷം അടിയന്തര ലാൻഡിങ്ങ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എഐ 315 ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
എയർ ട്രാഫിക് കൺട്രോളുമായി പൈലറ്റ് നടത്തിയ സംഭാഷണത്തിൻ്റെ ഒരു ഓഡിയോ പുറത്തുവന്നു ഇനിയും മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലയെന്നും തിരിച്ച് എയർ പോർട്ടിലേയ്ക്ക് വരണമെന്നും പറയുന്നുണ്ട്. '2025 ജൂൺ 16-ന് ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന AI315 വിമാനം പറന്നുയർന്ന ഉടൻ തന്നെ സാങ്കേതിക തകരാറുമൂലം ഹോങ്കോങ്ങിലേക്ക് അടിയന്തര ലാൻഡിങ്ങ് നടത്തി. വിമാനം സുരക്ഷിതമായി ഹോങ്കോങ്ങിൽ ലാൻഡ് ചെയ്തുവെന്ന്' എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി.'മുൻകരുതൽ എന്ന നിലയിൽ പരിശോധനകൾക്ക് വിധേയമാക്കിയെന്നും എയർ ഇന്ത്യ പറഞ്ഞു.യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനമായ ഡൽഹിയിൽ എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും' എയർ ഇന്ത്യ പറഞ്ഞു.
'ഈ അപ്രതീക്ഷിത തടസ്സം മൂലമുണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന് യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായവും ഞങ്ങൾ നൽകുന്നുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക തകരാർ സംശയിച്ചാണ് ഹോങ്കോങ് - ഡൽഹി എയർ ഇന്ത്യ വിമാനം തിരിച്ചിറക്കിയത്. ഹോങ്കോങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സാങ്കേതിക തകരാർ ഉണ്ടെന്ന സംശയം പൈലറ്റ് പ്രകടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് തിരിച്ചിറങ്ങാൻ അനുമതി ലഭിച്ചത്. ഇതോടെ എഐ 315 വിമാനം ഹോങ്കോങ്ങിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്നും പുറത്തിറക്കിയെന്നും വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു.
ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.20 ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. ഫ്ലൈറ്റ്റഡാർ24 വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം പ്രാദേശിക സമയം 8.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഏതാണ്ട് മൂന്ന് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ഈ വിമാനമാണ് യാത്രമധ്യേ വീണ്ടും തിരിച്ചിറക്കിയത്.
AI 171 വിമാനം തകർന്നതിനുശേഷം ബോയിംഗ് 787-8 ഡ്രീംലൈനർ ജെറ്റ് ഉൾപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. ഞായറാഴ്ച, ചെന്നൈയിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർവേയ്‌സ് ഡ്രീംലൈനർ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ലണ്ടനിലേക്ക് മടങ്ങിയിരുന്നു. ഹോങ്കോങ്ങിൽ അടിയന്തര ലാൻഡിങ്ങ് നടത്തിയ എയർ ഇന്ത്യ വിമാനവും ഒരു ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമായിരുന്നു. ജൂൺ 12 വ്യാഴാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ വിമാനവും ഈ മോഡലിലുള്ളതായിരുന്നു.
Content Highlight : Don't want to continue: Audio of Air India Dreamliner that returned to Hong Kong