പാകിസ്താന്റെ അതിക്രമത്തിന് ഇന്ത്യ ചുട്ട മറുപടി കൊടുത്ത സെെനീക നടപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂർ. ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചപ്പോൾ തുർക്കി പാകിസ്താന് ആയിരിക്കുന്നു പിന്തുണ നൽകിയിരുന്നത്. ഇപ്പോഴിതാ തുര്‍ക്കിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ആമിർ ഖാൻ. തുര്‍ക്കി ചെയ്തത് വലിയ തെറ്റാണെന്നും അവരുടെ ചെയ്തിയില്‍ ഓരോ ഇന്ത്യക്കാരനും വേദനയുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.
2023-ല്‍ ഭൂകമ്പമുണ്ടായപ്പോള്‍, തുര്‍ക്കിയ്ക്ക് ആദ്യം സഹായം നല്‍കിയ സര്‍ക്കാരാണ് ഇന്ത്യയുടേത്. അന്ന് തനിക്കോ സര്‍ക്കാരിനോ പിന്നീട് തുര്‍ക്കി ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി. ഇന്ത്യാ ടിവിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ.
2017-ലും 2020-ലും തുര്‍ക്കി ഭരണാധികാരികളുമായി ആമിർ ഖാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. 'അന്ന് പ്രസിഡന്റ് എര്‍ദോഗാനെ കണ്ടപ്പോള്‍, ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. 'ബഹിഷ്‌കരണത്തിന് ആഹ്വാനംചെയ്യുന്നവര്‍ ശരിയായ കാര്യമാണ് ചെയ്യുന്നത്. നമ്മെ ആക്രമിക്കുന്നവരോട് പക്ഷം ചേരുന്ന ഒരു രാജ്യത്തെ നമ്മള്‍ പിന്തുണയ്ക്കരുത്. അവര്‍ക്ക് ആവശ്യം വന്നപ്പോള്‍ നമ്മള്‍ സഹായംനല്‍കി, പകരം അവര്‍ പാകിസ്താനെ പിന്തുണച്ചു. ഇത് വളരെ തെറ്റായ കാര്യമാണ്,' ആമിർ ഖാൻ പറഞ്ഞു.
തുര്‍ക്കി ഭരണാധികാരികളുമായുള്ള ആമിര്‍ ഖാന്റെ കൂടിക്കാഴ്ച ചൂണ്ടിക്കാട്ടി, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'സിതാരേ സമീൻ പറി'നെതിരേ ബഹിഷ്‌കരണ ആഹ്വാനമുണ്ടായിരുന്നു. പ്രസന്ന സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 20ന് തീയറ്ററുകളില്‍ എത്തും. സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Actor Aamir Khan says Turkey's support for Pakistan was a big mistake