മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ അസദ്ദുദീന്‍ ഇനി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ക്രിക്കറ്റ് കളിച്ചു തന്നെയാണ് അസദ്ദുദീന്റെയും വരവ്

ഹൈദരാബാദ്: പ്രശസ്ത ക്രിക്കറ്റ് താരവും മുന്‍ എംപിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ മുഹമ്മദ് അസദ്ദുദീനെ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പിതാവിന്റെ വഴി പിന്തുടര്‍ന്ന് വരുംനാളുകളില്‍ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമാകാനാണ് അസദുദ്ദീന്റെ തീരുമാനം.

ക്രിക്കറ്റ് ജീവിതത്തിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ അസ്ഹറുദ്ദീന്‍ 2009ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നാണ് ആദ്യമായി എംപിയായത്. എന്നാല്‍ 2014ല്‍ ടോങ്ക്-സവായ് മധോപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല. പിന്നീട് സ്വന്തം സംസ്ഥാനമായ തെലങ്കാനയില്‍ രാഷ്ട്രീയമായ അസ്ഹറുദ്ദീന്‍ 2023ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ ജന്മനാടായ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2023ല്‍ അസ്ഹറുദ്ദീന് വേണ്ടി പ്രചരണത്തില്‍ സജീവമായതോടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയതെന്ന് അസദ്ദുദീന്‍ പറയുന്നു.

ക്രിക്കറ്റ് കളിച്ചു തന്നെയാണ് അസദ്ദുദീന്റെയും വരവ്. 2018-2019ലെ ഹൈദരാബാദ് രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിയെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കളിക്കാനായില്ല. അതിന് ശേഷമാണ് അസദ്ദുദീന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുന്നത്. ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി ആനത്തെയാണ് അസദ്ദുദീന്‍ വിവാഹം കഴിച്ചിരിക്കുന്നത്.

തെലങ്കാനയിലെ മുസ്‌ലിം ജനവിഭാഗത്തെ പാര്‍ട്ടിയോടടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിവരവെയാണ് അസദ്ദുദിന് നേതൃപദവി നല്‍കിയിരിക്കുന്നത്. ജൂബിലി ഹൗസ് മണ്ഡലത്തില്‍ ഒരു ലക്ഷത്തോളം മുസ്‌ലിം വോട്ടര്‍മാരാണുള്ളത്. അസദുദ്ദീനെ കൂടാതെ തെലങ്കാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ നവാബ് മുജാഹിദ് ആലംഖാന്‍, അഫ്‌സര്‍ യൂസുഫ് സായ്, ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് അബ്ദുള്‍ ഫഹീം, റഹ്‌മത്ത് ഹുസൈന്‍, മുഹമ്മദ് ഷാബിര്‍ അലി എന്നിവര്‍ക്കും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്.

Content Highlights:

To advertise here,contact us