മുംബൈ: മുംബൈയിൽ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട വിമാനം മുംബൈയിലേയ്ക്ക് തിരിച്ച് പറക്കുന്നു. യാത്ര തിരിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനം തിരിച്ച് വിളിച്ചിരിക്കുന്നത്. പുലർച്ചെ പുറപ്പെട്ട എഐസി 219 എന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കുന്നത്. ഫ്ലൈറ്റ് റഡാറിലെ വിവരങ്ങൾ പ്രകാരം വിമാനം തിരിച്ച് പറക്കുന്നതായി സ്ഥിരീകരണം ഉണ്ട്. പുലർച്ചെ 5.39 നാണ് എയർ ഇന്ത്യയുടെ വിമാനം മുംബൈയിൽ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ ഉദ്ധരിച്ച് പിടിഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ ഇറാൻ്റെ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് വിമാനം തിരികെ വിളിച്ചത് എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ 16 വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തതായി എയർ ഇന്ത്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
ഇറാനിലെ പുതിയ സാഹചര്യത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട സ്ഥലത്തേയ്ക്ക് മടങ്ങുകയോ ചെയ്തതായി എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നത് ഉൾപ്പെടെ അവരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്ര റദ്ദാക്കുന്നവർക്ക് പണം തിരികെ നൽകുമെന്നും അല്ലാത്തവർക്ക് സൗജന്യ റീഷെഡ്യൂളിംഗ് തിരഞ്ഞെടുക്കാമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് ഇറാനിലെ വ്യോമ-ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ തലസ്ഥാനമായ തെഹ്‌റാനിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. നിലവില്‍ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ആക്രമണം ഇസ്രയേല്‍ സുരക്ഷാ സേന സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലില്‍ നിലവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമില്‍ സൈറണുകള്‍ മുഴങ്ങിയിരുന്നു. തെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഉന്നത ഉദ്യോഗസ്ഥനും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹുസൈന്‍ സലാമി, ഇറാൻ്റെ സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്റെ മുന്‍ മേധാവി ഫെറെയ്ദൗന്‍ അബ്ബാസിയും തെഹ്‌റാനിലെ ഇസ്‌ലാമിക് ആസാദ് സര്‍വകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി അടക്കമുള്ളവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
Content Highlights: The flight that left Mumbai for London this morning is turning back returning to Mumbai