'ആയിരക്കണക്കിന് ആദിലുമാര്‍ കശ്മീരിലുണ്ടെന്ന് നെഞ്ചുറപ്പോടെ ആ ബാപ്പ പറഞ്ഞു': ജോണ്‍ ബ്രിട്ടാസ് എംപി

വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്കൽപോലും ആകുലപ്പെട്ടില്ല. തന്റെ മകൻ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാർ ഈ കാശ്മീർ താഴ്വരയിൽ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ ബാപ്പ.

icon
dot image

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനിടെ വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ശ്രമിക്കവെ വെടിയേറ്റ് കൊല്ലപ്പെട്ട കുതിരസവാരിക്കാരന്‍ ആദില്‍ ഹുസൈന്‍ ഷായുടെ പിതാവിനെ സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ശ്രീനഗറില്‍വെച്ചാണ് ആദിലിന്റെ പിതാവ് സെയ്ദ് ഹൈദര്‍ ഷായെ ജോണ്‍ ബ്രിട്ടാസ് എംപി കണ്ടത്. ഹൈദര്‍ഷായെ ആലിംഗനം ചെയ്യുന്ന ചിത്രവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും പ്രതിഫലിപ്പിക്കുന്ന ചിത്രമാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മുസ്‌ലിം ആയതുകൊണ്ട് വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നിട്ടും തീവ്രവാദികളുടെ കയ്യില്‍ നിന്നും തോക്ക് തട്ടിപ്പറിച്ച് ആദില്‍ സ്വയം രക്തസാക്ഷിത്വം വഹിച്ചുവെന്നും തന്റെ മകന്‍ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാര്‍ കശ്മീര്‍ താഴ്‌വരയിലുണ്ടെന്ന് ആ ബാപ്പ നെഞ്ചുറപ്പോടെ പറഞ്ഞെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

'കഴിഞ്ഞ ഏപ്രിൽ 22-ന് പഹൽഗാമിലെ ടൂറിസ്റ്റുകൾക്ക് നേർക്ക് തീവ്രവാദികൾ നിറയൊഴിച്ചപ്പോൾ ജീവൻ തൃണവൽഗണിച്ച് അവരോട് പോരാടിയ ഒരാളുണ്ട്. പോണിവാല ആദിൽ ഷാ. യാത്രികരെ കഴുതപ്പുറത്ത് ഏറ്റി പോയിരുന്ന ചെറുപ്പക്കാരൻ. മുസ്ലിം ആയതുകൊണ്ട് വേണമെങ്കിൽ രക്ഷപ്പെടാമായിരുന്നിട്ടും ആദിൽ തീവ്രവാദികളുടെ കയ്യിൽ നിന്ന് തോക്ക് തട്ടിപ്പിറച്ചു സ്വയം രക്തസാക്ഷിത്വം വഹിച്ചു. ആദിലിന്റെ ബാപ്പ സെയ്ദ് ഹൈദർ ഷായെ ഇന്ന് ശ്രീനഗറിൽ വച്ച് കണ്ടു. വീടിന്റെ ഏക അത്താണിയായ മകന്റെ വിയോഗത്തെക്കുറിച്ച് സെയ്ദ് ഹൈദർ ഷാ ഒരിക്കൽപോലും ആകുലപ്പെട്ടില്ല. തന്റെ മകൻ ചെയ്തതാണ് ശരിയെന്നും അവനെപ്പോലെ ആയിരക്കണക്കിന് ആദിലുമാർ ഈ കാശ്മീർ താഴ്വരയിൽ ഉണ്ടെന്നും നെഞ്ചുറപ്പോടെ പറഞ്ഞു ആ ബാപ്പ. തന്റെ സഹധർമ്മിണിയേയും രക്തസാക്ഷിയായ ആദലിന്റെ വിധവയെയും കൂട്ടിയാണ് അദ്ദേഹം ഞങ്ങളെ കാണാൻ വന്നത്. കശ്മീരിനും അതുവഴി രാജ്യത്തിനും ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകളാണ് സെയ്ദ് ഹൈദർ ഷായുടേത്'- ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘമാണ് ആദിലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. എംഎ ബേബിക്കും ജോണ്‍ ബ്രിട്ടാസ് എംപിക്കുമൊപ്പം എഎ റഹീം എംപി, കെ രാധാകൃഷ്ണന്‍ എംപി, യൂസഫ് തരിഗാമി തുടങ്ങിയവരും ഉണ്ടായിരുന്നു.

പഹൽഗാമിലെ ബൈസരൺ വാലിയിലേക്ക് വിനോദസഞ്ചാരികളെ കുതിരപ്പുറത്ത് കൊണ്ടുപോകുന്ന ജോലിയായിരുന്നു ആദിൽ ഹുസൈൻ ഷായ്ക്ക്. അപ്രതീക്ഷിതമായുണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ പകച്ചുനിന്നപ്പോൾ ആദിൽ ഭീകരന്റെ റൈഫിൾ തട്ടിമാറ്റി അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു ഭീകരൻ ആദിൽ ഹുസൈൻ ഷായ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

Content Highlights: CPIM Delegation meets adil hussain shah's family who died in pahalgam attack

To advertise here,contact us
To advertise here,contact us
To advertise here,contact us