മേഘാലയയിൽ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭർത്താവിൻ്റെ കൊലപാതകത്തിൽ യുവതി കീഴടങ്ങി

ദമ്പതികൾ മെയ് മാസത്തിലാണ് മേഘാലയയിൽ എത്തിയത്

ഭോപ്പാൽ: മേഘാലയയിൽ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലിൽ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഭാര്യ കീഴടങ്ങി. ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിൽ സോനം കീഴടങ്ങുകയായിരുന്നുവെന്ന് മേഘാലയ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സോനം രഘുവംശി ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്‌റാങ് പറഞ്ഞു. ഹണിമൂൺ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ഡിജിപി പറഞ്ഞു.

ദമ്പതികൾ മെയ് മാസത്തിലാണ് മേഘാലയയിൽ എത്തിയത്. മെയ് 23 ന് സൊഹ്‌റ (ചിറാപുഞ്ചി) പ്രദേശത്താണ് അവരെ അവസാനമായി കണ്ടത്. കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയും ജൂൺ 2-ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തുകയുമായിരുന്നു. രാജയുടെ സഹോദരനായ വിപിൻ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുട‍ന്നുള്ള യാത്രയിലാണ് കാണാതായത്. മെയ് 23-ന് താൻ മകനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് രാജയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം തങ്ങൾ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്.

എന്നാൽ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോൺ സ്വച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. നെറ്റ് വ‍‍ർക്കിൻ്റെ തകരാറ് കാരണമായിരിക്കാം ദമ്പതികൾ ഫോൺ എടുക്കാത്തത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണിൽ കിട്ടാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights: Indore woman who went missing in Meghalaya arrested for husband's death

To advertise here,contact us