പനാജി: ഗോവയില്‍ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെക്കെതിരെ വ്യാപക പ്രതിഷേധം. ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസ(സിഎംഒ)റെ പരസ്യമായി അവഹേളിച്ചതിന് പിന്നാലെയാണ് ബിജെപി മന്ത്രി വിശ്വജിത്ത് റാണെയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ മന്ത്രി മാപ്പ് പറഞ്ഞു. എന്നാൽ മന്ത്രിയുടെ മാപ്പ് സ്വീകരിക്കാൻ മെഡിക്കൽ ഓഫീസർ തയ്യാറായില്ല. മന്ത്രി ആശുപത്രിയിൽ നേരിട്ടെത്തി മാപ്പ് പറയണമെന്നാണ് ഡോക്ടറുടെ ആവശ്യം.
ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. മെഡിക്കല്‍ ഓഫീസറെ വിളിച്ചുവരുത്തി ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും മുന്നില്‍വെച്ച് മന്ത്രി ആക്ഷേപിക്കുകയായിരുന്നു. ആരാണ് സിഎംഒയെന്നും അയാളോട് ഇവിടെ വരാന്‍ പറയൂ എന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രിയിലെ ജീവനക്കാരോട് പറഞ്ഞാണ് ഡോക്ടറെ വിളിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറോട് മന്ത്രി ആക്രോശിക്കുകയായിരുന്നു. മുന്നില്‍ നിന്ന ഡോക്ടറോട് പോക്കറ്റില്‍ നിന്ന് കയ്യെടുക്കാനും മാസ്‌ക് താഴ്ത്താനും കടുത്ത സ്വരത്തില്‍ മന്ത്രി ആവശ്യപ്പെട്ടു. താന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ മിണ്ടരുതെന്നും നാവ് നിയന്ത്രിക്കാന്‍ പഠിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ മറുപടി പറയാന്‍ ഡോക്ടര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ താന്‍ മിണ്ടരുതെന്ന് പറഞ്ഞ് ഡോക്ടറെ മന്ത്രി ആട്ടിപ്പുറത്താക്കി. ഡോക്ടറുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഉടന്‍ ശരിയാക്കാനും മന്ത്രി നിര്‍ദേശിച്ചു. രോഗികളോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഡോക്ടറെ മറ്റുള്ളവര്‍ക്ക് മുന്നില്‍വെച്ച് മന്ത്രി അവഹേളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തി ഡോക്ടര്‍മാര്‍ രംഗത്തെത്തി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങി. ഇതോടെയാണ് ഡോക്ടറെ ഫോണില്‍ വിളിച്ച് മന്ത്രി മാപ്പ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് താന്‍ ക്ഷോഭിച്ചതെന്നും ഡോക്ടര്‍ക്ക് മനോവിഷമം ഉണ്ടായതില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രിയെ തള്ളി മെഡിക്കൽ ഓഫീസർ രംഗത്തെത്തിയത്.
Content Highlights- Doctor rejects minister Vishwajit Rane’s apology