മനഃസാക്ഷിയില്ലാത്ത ക്രൂരമർദനം; തൊഴിലാളികളെ ബിയർ ബോട്ടിൽ കൊണ്ടും ബാറ്റ് കൊണ്ടും അടിച്ച് യുവാക്കൾ

കർണാടകയിലെ ഹവേരിയിൽ നടന്ന സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പിറന്നാൾ ബാനർ അഴിച്ചുമാറ്റിയെന്നാരോപിച്ച് മുനിസിപ്പാലിറ്റി തൊഴിലാളിക്ക് യുവാക്കളുടെ ക്രൂരമർദ്ദനം. ഹാവേരി സിറ്റി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരായ തൊഴിലാളികളെയാണ് ഒരു സംഘം യുവാക്കൾ മർദിച്ചത്. ബിയർ ബോട്ടിലുകൾ കൊണ്ടും ക്രിക്കറ്റ് ബാറ്റ് കൊണ്ടുമായിരുന്നു മർദനം. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ അഞ്ചിനായിരുന്നു സംഭവം നടന്നത്. മുനിസിപ്പൽ കമ്മീഷണറുടെ നിർദേശപ്രകാരം ശാന്തനു എന്നയാളുടെ പിറന്നാൾ ബാനർ തൊഴിലാളികൾ നീക്കം ചെയ്തു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആയുധങ്ങളുമായി മുനിസിപ്പൽ ഓഫീസിലേക്ക് കയറിച്ചെല്ലുകയും തൊഴിലാളികളെ മർദ്ദിക്കുകയുമായിരുന്നു. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചും ബിയർ കുപ്പികൾ മുഖത്തേക്കെറിഞ്ഞുമായിരുന്നു മർദനം. ശേഷം തൊഴിലാളികൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു.

യുവാക്കളുടെ പക അവിടെയും തീർന്നില്ല. ശേഷം ജൂൺ ഏഴിന് പ്രദേശത്തെ ഒരു മദ്യശാലയിലേക്ക് കടന്നുകയറി രാജു എന്ന തൊഴിലാളിയെയും ക്രൂരമായി മർദിച്ചു. സംഭവത്തിൽ ശാന്തപ്പ, അർജുന, പ്രതം, ഫക്കിരേഷ് കൊരവർ, മുകേഷ്, പ്രജ്വൽ, ഗണേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. മർദനമേറ്റവരെല്ലാം കരാർ തൊഴിലാളികളാണ്.

Content Highlights: youth attacked civic workers brutually over birthday banner

To advertise here,contact us