സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം; സിപിഐഎം

സ്റ്റാര്‍ ലിങ്കിന്റെ കടന്നുവരവോടെ അംബാനിയുടെ എയര്‍ലൈന്‍സിനും ജിയോക്കുമൊപ്പം മത്സരിക്കാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിനു പ്രയാസകരമാകുമെന്നും ഇത് ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്ന നീക്കമാണെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അനുമതി നല്‍കിയ പ്രക്രിയ സുതാര്യമല്ലെന്നും ഇന്ത്യയുടെ നിര്‍ണായക വിവരങ്ങള്‍ വിദേശ കൈകള്‍ക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സിപിഐഎം പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയുടെ ടെലികോം സംവിധാനത്തിലേക്ക് എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കിയ നടപടിയെ സിപിഐഎം എതിര്‍ക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കിയ പ്രക്രിയ സുതാര്യമല്ല. നടപടി പിന്‍വലിക്കണമെന്നും സിപിഐഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിദേശ കൈകള്‍ക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാപ്രത്യാഘാതങ്ങളുണ്ടാക്കും. ഇന്ത്യയുടെ അപൂര്‍വമായ ബഹിരാകാശ വിഭവങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് വഴി രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ബലി കഴിപ്പിക്കുകയാണ്. രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെങ്കില്‍ ഐഎസ്ആര്‍ഒയുടെ സേവനങ്ങള്‍ ഉപയോഗിക്കാം. സാറ്റ്‌കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. ഇതിലൂടെ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും ഡിജിറ്റല്‍ പരമാധികാരം സംരക്ഷിക്കാനാകുമെന്നു സിപിഐഎം പറഞ്ഞു.

സ്റ്റാര്‍ ലിങ്കിന്റെ കടന്നുവരവോടെ അംബാനിയുടെ എയര്‍ലൈന്‍സിനും ജിയോക്കുമൊപ്പം മത്സരിക്കാന്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിനു പ്രയാസകരമാകുമെന്നും ഇത് ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്ന നീക്കമാണെന്നും സിപിഐഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: The central government should withdraw the decision to allow Star Link in India; CPI(M)

To advertise here,contact us