തെലങ്കാനയില്‍ മൂന്ന് പുതിയ മന്ത്രിമാര്‍; മൂന്ന് പേരും ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന്

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാമചന്ദ്രു നായികിനെ ഡെപ്യൂട്ടി സ്പീക്കറായും നിയമിച്ചു.

ഹൈദരാബാദ്: തെലങ്കാനയില്‍ പുതുതായി മൂന്ന് മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടന്നു. ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് എംഎല്‍എമാരെ മന്ത്രിയാക്കിയാണ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭാ വികസനം നടന്നത്. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മീനാക്ഷി നടരാജനുമായി നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്.

അധ്‌ലൂരി ലക്ഷ്മണ്‍ കുമാര്‍, ഗദ്ദം വിവേക് വെങ്കട്ടസ്വാമി, വൈകിതി ശ്രീഹരി എന്നിവരാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. പട്ടികജാതി വിഭാഗങ്ങളായ മാഡിഗ, മാല എന്നിവയില്‍ നിന്നും പിന്നാക്ക വിഭാഗത്തില്‍ പെടുന്ന മുദിരാജ് സമുദായത്തില്‍ നിന്നും ഉള്ളവരാണ് പുതിയ മന്ത്രിമാര്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ സാമൂഹ്യനീതി രാഷ്ട്രീയ സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് മന്ത്രിമാരുടെ തെരഞ്ഞെടുപ്പെന്ന് പല നേതാക്കളും ചൂണ്ടിക്കാട്ടി.

'സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ട സമുദായങ്ങളോട് നേരിട്ട് പറയാന്‍ കഴിയുന്ന ഒന്നായിരിക്കണം മന്ത്രിസഭാ വികസനം എന്ന എഐസിസി തീരുമാനത്തിന്റെ ഭാഗമാണിത്. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളില്‍ നിന്നുള്ള എംഎല്‍എമാരാണ് കോണ്‍ഗ്രസിന്റെ കരുത്ത്. ഇതാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.', ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പുതിയ മന്ത്രിമാര്‍ വന്നതോടെ രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 15 ആയി. മൂന്ന് മന്ത്രിമാരുടെ ഒഴിവ് കൂടി ഇനിയും നികത്താനുണ്ട്.

മുന്‍ എംപിയാണ് മാല സമുദായത്തില്‍ നിന്നുള്ള നേതാവാണ് മന്ത്രിയായ ഗദ്ദം വിവേക് വെങ്കട്ടസ്വാമി. മുന്‍ കേന്ദ്രമന്ത്രി ജി വെങ്കട്ടസ്വാമിയുടെ മകനാണ്. 2009ല്‍ കോണ്‍ഗ്രസ് വിട്ട് ബിആര്‍എസില്‍ ചേര്‍ന്ന വിവേക് 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയത്. ബിആര്‍എസിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തായിരുന്നു വിവേകിന്റെ വിജയം.

മാഡിഗ സമുദായത്തില്‍ നിന്നുള്ള നേതാവായ അദ്‌ലൂരി ലക്ഷ്മണ്‍ കുമാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎല്‍എയാവുന്നത്. ആദ്യ തവണ എംഎല്‍എയായ അദ്ദേഹത്തെ എംഎല്‍എയാക്കുന്നത്, അദ്ദേഹം അവരൊക്കെയാണ് പാര്‍ട്ടിയുടെ ഭാവി എന്നതിനാലാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പിന്നാക്ക സമുദായത്തില്‍ നിന്നുള്ള വൈകിതി ശ്രീഹരി യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്.

മൂന്ന് മന്ത്രിമാരെ കൂടാതെ, ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാമചന്ദ്രു നായികിനെ ഡെപ്യൂട്ടി സ്പീക്കറായും നിയമിച്ചു. മെഹബൂബ്‌നഗര്‍ ജില്ലയിലെ ദോര്‍ണകല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാമചന്ദ്രു നായിക്.

Content Highlights: Revanth Reddy on Sunday expanded his Cabinet by inducting three ministers

To advertise here,contact us