'ആദ്യം ബീഫ് കയറ്റുമതി നിരോധിക്കൂ, എന്നിട്ട് ആടുകളെക്കുറിച്ച് സംസാരിക്കൂ': ബിജെപി മന്ത്രിയോട് കോണ്‍ഗ്രസ്

ജനങ്ങളെ തമ്മില്‍ തെറ്റിക്കാനുളള ഉപകരണങ്ങളായാണ് ബിജെപി ആടുകളെയും പശുക്കളെയും കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി പറഞ്ഞു

ജയ്പൂര്‍: ബക്രീദ് പ്രമാണിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആടുകളെ കയറ്റുമതി ചെയ്തതില്‍ വിവാദം. രാജസ്ഥാനില്‍ നിന്ന് ഇത്തവണ 9,350 ആടുകളെയാണ് കയറ്റുമതി ചെയ്തത്. ശേഖാവതി, സിരോഹി, ബിക്കാനേരി എന്നീ ഇനങ്ങളില്‍പ്പെട്ട ആടുകളെയാണ് ബലിപെരുന്നാളിന്റെ ഭാഗമായി കയറ്റി അയച്ചത്. ഇത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്കും ഭരണപക്ഷമായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും തമ്മിലുളള വാദപ്രതിവാദങ്ങള്‍ക്കും കാരണമായി.

ആടുകളുടെ കയറ്റുമതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ബിജെപി നേതാവും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ ജൊറാറം കുമാവത് രംഗത്തെത്തി. ഏതെങ്കിലും ഒരു മതത്തിന് ഈദ് ഉല്‍ അദ്ഹ പ്രാധാന്യമുളളതായിരിക്കാം എന്നാല്‍ നമ്മുടെ സംസ്‌കാരം മൃഗബലിയെ അംഗീകരിക്കുന്നില്ല എന്ന് ജൊറാറാം കുമാവത് പറഞ്ഞു. 'ഈ മൃഗങ്ങള്‍ വെറും കന്നുകാലികള്‍ മാത്രമല്ല, അവ ജനങ്ങളുടെ ഉപജീവനമാര്‍ഗം കൂടിയാണ്. രാജസ്ഥാന്റെ ജിഡിപിക്ക് സംഭാവന നല്‍കുന്നവയാണ്'-കുമാവത് പറഞ്ഞു. ബക്രീദിന് ആടുകളെ ബലി നല്‍കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ അങ്ങനൊരു പദ്ധതിയില്ല എന്നായിരുന്നു ജൊറാറാം കുമാവത് പറഞ്ഞത്. മൃഗങ്ങളെ കൊല്ലുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് ടിക്ക റാം ജൂലി രംഗത്തെത്തി. ബിജെപി വര്‍ഗീയ പക്ഷപാതവും ഇരട്ടത്താപ്പും കാണിക്കുന്നുവെന്ന് ടികാറാം ജൂലി പറഞ്ഞു. ബിജെപി ബക്രീദിന് മാത്രമേ ആടുകളെ കാണുന്നുളളു. പശു സംരക്ഷണത്തെക്കുറിച്ചും ബീഫ് കയറ്റുമതിയെക്കുറിച്ചും അവര്‍ മൗനം പാലിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ബിജെപി നേതാക്കള്‍ അതിനെക്കുറിച്ച് സംസാരിക്കില്ല'- ടിക്ക റാം ജൂലി പറഞ്ഞു.

കുമാവതിന്റെ പ്രസ്താവനയെയും അദ്ദേഹം പരിഹസിച്ചു. മന്ത്രി ഒരു നല്ല മനുഷ്യനാണ്. പക്ഷെ അദ്ദേഹത്തിന് തെറ്റായ വിവരങ്ങളാണ് ലഭിച്ചത്. യഥാര്‍ത്ഥ ഡാറ്റ കണ്ടിരുന്നെങ്കില്‍ അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തില്ലായിരുന്നു'- ടിക്ക റാം ജൂലി പറഞ്ഞു. ജനങ്ങളെ തമ്മില്‍ തെറ്റിക്കാനുളള ഉപകരണങ്ങളായാണ് ബിജെപി ആടുകളെയും പശുക്കളെയും കാണുന്നതെന്നും ബീഫ് കയറ്റുമതി നിരോധിച്ച ശേഷം ബിജെപി ആടുകളെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: First ban beef export, then talk about goats says tikaram jully in rajastan goat export row

To advertise here,contact us