ലഖ്‌നൗ: ഉത്തർ പ്രദേശിലെ അലാംബാഗിൽ മെട്രോ സ്റ്റേഷന് കീഴിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വസയുകാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുമായി ഇയാൾ സ്കൂട്ടറിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് പൊലീസിന് ലഭിച്ചിരുന്ന ദൃശ്യങ്ങളിൽ നിന്ന് സ്‌കൂട്ടറിന്റെ രജിസ്ട്രേഷൻ വിശദാംശങ്ങളുടെയും സൂചനയുടെയും അടിസ്ഥാനത്തിൽ ഇയാളെ ഉത്തർ പ്രദേശിലെ കന്റോൺമെന്റ് ദേവി ഖേഡയ്ക്ക് സമീപം വെച്ച് പൊലീസ് പിടികൂടി. ദീപക് വർമ്മയോടേ് പൊലീസിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പൊലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസും പ്രതിയും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ദീപക് വർമ്മ കൊല്ലപ്പെട്ടത്. പ്രതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മെട്രോ സ്റ്റേഷന് കീഴിൽ അച്ഛന്റെയും അമ്മയുടെയും ഒപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ദീപക് പീഡിപ്പിച്ചത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആശിഷ് കുമാർ ശ്രീവാസ്തവ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം സംഭവം നടന്ന അന്ന് രാത്രി തന്നെ കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചു. സ്വകാര്യ ഭാഗത്ത് ഉൾപ്പടെ പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Content Highlights:Suspect killed in police encounter in UP