'തഗ് ലൈഫി'ൽ ചർച്ച; കർണാടക ഫിലിം ചേംബറും വിതരണക്കാരും കമൽ ഹാസനെ കാണും, മാപ്പ് പറയണമെന്ന് അഭ്യർത്ഥിക്കും

കന്നഡ വിരുദ്ധ പരാമർശത്തിൽ മാപ്പു പറയണമെന്ന് കമൽ ഹാസനോട് അഭ്യർത്ഥിക്കും

ബെംഗളുരു: തഗ് ലൈഫ് റിലീസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ കമൽ ഹാസനുമായി ചർച്ചക്ക് തയാറെടുത്ത് കർണാടക ഫിലിം ചേംബറും വിതരണക്കാരും. ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. കന്നഡ വിരുദ്ധ പരാമർശത്തിൽ മാപ്പു പറയണമെന്ന് കമൽ ഹാസനോട് അഭ്യർത്ഥിക്കും. കർണാടകയിലെ വിതരണക്കാർ അവരുടെ പ്രതിസന്ധിയും അദ്ദേഹത്തെ അറിയിക്കും.

എന്നാൽ കമൽ ഹാസൻ മാപ്പ് പറയാൻ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം, കർണാടകയിലെ റിലീസിന് അനുമതി തേടി നടൻ കമൽഹാസൻ ൻൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തഗ് ലൈഫ് പ്രദർശനം നിരോധിച്ചത്നിയമ വിരുദ്ധമെന്നും സിനിമ റിലീസിന് സംരക്ഷണം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പരാമർശങ്ങൾ വിവാദമായിരുന്നു. തുടർന്ന് സിനിമയ്ക്ക് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികൾക്കുമിടയിലാണ് താരം കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ തഗ്ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്.

'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്. തുടർന്ന് രൂക്ഷ വിമർശനമാണ് കന്നഡ സംഘടനകൾ ഉയർത്തിയത്. കമൽ ഹാസൻ മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ വിസമ്മതിച്ചതോടെ തഗ് ലൈഫ് പ്രദർശനം കർണാടകയിൽ നിരോധിക്കുകയായിരുന്നു. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സാണ് പ്രദർശനം നിരോധിച്ചത്.

Content Highlights: Karnataka Film Chamber and distributors to meet Kamal Haasan on thug life

To advertise here,contact us