അഹമ്മദാബാദ്: സൂറത്തിൽ മാമ്പഴം മോഷ്ടിച്ചു എന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്ന കേസിൽ അഞ്ച് പേർ അറസ്റ്റിൽ. സുരേഷ് വർമ്മ എന്ന തൊഴിലാളിയെ തല്ലിക്കൊന്ന കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
50,000 രൂപയുടെ മാമ്പഴം മോഷ്ടിച്ചു എന്നായിരുന്നു ആരോപണം. അഷ്ഫാഖ് റയാൻ, വിനോദ് അഗർവാൾ, മൊഹമ്മദ് ഉമർ, ദശ്രന്ത് മൗര്യ, യാക്കൂബ് അബ്ദുൽ ഗഫാർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആഷിഖും സംഘവും ഒരു ബാർദോളിയിലെ അകോതി ഗ്രാമത്തിൽ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് നടത്തിവരികയായിരുന്നു. ഇവിടെയാണ് സുരേഷ് വർമയും ജോലി ചെയ്തിരുന്നത്.തോട്ടത്തിൽ നിന്നും സുരേഷ് 50,000 രൂപ വിലവരുന്ന മാമ്പഴം മോഷ്ടിച്ചുവെന്നും ശേഷം ചന്തയിൽ വിറ്റുവെന്നും ആരോപിച്ചായിരുന്നു ക്രൂരമർദ്ദനം.
മെയ് 21നായിരുന്നു സംഭവം ഉണ്ടായത്. സുരേഷിനെ സംഘം മരത്തിൽ കെട്ടിയിട്ട ശേഷം മർദിക്കുകയായിരുന്നു. തുടർന്ന് സുരേഷ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ സംഘം മൃതദേഹം അടുത്തുള്ള ഒരു കനാലിൽ ഉപേക്ഷിച്ചു.
സുരേഷ് വീട്ടിലെത്താതെ വന്നപ്പോൾ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽ കണ്ടെത്തിയത്. തുടർന്നാണ് അഞ്ച് പേർ അറസ്റ്റിലായത്.
Content Highlights: 5 arrested in killing a man suspected of mango theft at Gujarat