ഡൽഹി: വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ സുഹൃത്ത് പൊലീസിന്റെ പിടിയിൽ. ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിലെ ബിഎ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബികോം വിദ്യാർഥിയായ സുഹൃത്ത് ആര്‍ഷ്‌കൃത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ആര്‍ഷ്‌കൃത് യുവതിയെ കുത്തിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്.
സഞ്ജയ് വനിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കുട്ടിയെ വിളിച്ച് വരുത്തിയ ശേഷമാണ് ക്രൂരകൊലപാതകം നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച പെൺകുട്ടി ക്ലാസിൽ പോകാനിറങ്ങുകയും ഉച്ചയ്ക്ക് അമ്മയെ വിളിച്ച് നേരത്തെ വീട്ടിലേക്ക് എത്തുമെന്നും അറിയിച്ചിരുന്നു. പക്ഷേ ഏറെ വൈകിയും തിരിച്ചെത്താതായതോടെ വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെ വൈകിട്ട് ആര്‍ഷ്‌കൃതിൻ്റെ പിതാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിക്കുകയും പെൺകുട്ടി തന്റെ മകനെ സഞ്ജയ് വനിൽ വെച്ച് കുത്തിപരിക്കേൽപ്പിച്ചെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും വിളിച്ച് പറഞ്ഞു.
അതേസമയം പെൺകുട്ടിയും യുവാവും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാവുന്ന പെൺകുട്ടിയുടെ കുടുംബം സഞ്ജയ് വനിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ അന്വേഷണം അരംഭിച്ചതോടെ റാണിബാഗിൽ നിന്ന് ആര്‍ഷ്‌കൃതിനെ അറസ്റ്റ് ചെയ്തു. പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡ് കൈവശപ്പെടുത്തി പരിശോധിക്കാറുണ്ടായിരുന്നുവെന്നും ലൈവ് ലൊക്കേഷൻ മനസ്സിലാക്കി ഇയാൾ പിന്തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ സഹോദരി പൊലീസിനോട് വ്യക്തമാക്കി.
Content Highlights: 18-year-old stabs student, burns body