'ഗർഭം അലസുമോ എന്ന് ഭയന്നു'; ബെംഗളൂരുവിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച യുവതി കാലിൽ വീണ് മാപ്പ് അപേക്ഷിച്ചു

ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വന്നിരുന്ന ലോകേഷിനെയാണ് പങ്കുരി മിസ്ര എന്ന ബിഹാർ സ്വദേശി മര്‍ദിച്ചത്

ബെംഗളൂരു: ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പൂരി തല്ലിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി മാപ്പ് പറഞ്ഞു. ബെംഗളൂരുവില്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ലോകേഷിനെയാണ് പങ്കുരി മിസ്ര എന്ന ബിഹാർ സ്വദേശി മര്‍ദിച്ചത്. പങ്കുരിയും ഭര്‍ത്താവും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോകേഷിൻ്റെ ഓട്ടോ തൻ്റെ കാലില്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു യുവതി ചെരുപ്പൂരി അടിച്ചത്. ഇതിൻ്റെ ദൃശ്യങ്ങള്‍ ലോകേഷ് എടുത്തിരുന്നു.

വീഡിയോ പകർത്തുന്നത് കണ്ട് ക്ഷുഭിതയായ യുവതി കൂടുതൽ ശക്തിയോടെ അടിക്കാനും മോശം വാക്കുകൾ പറയാനും ആരംഭിച്ചിരുന്നു. ഇതിൻ്റെ ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ ജാമ്യത്തിലിറങ്ങിയ യുവതി കാലില്‍ വീണ് ക്ഷമ ചോദിച്ചു. താന്‍ ഗര്‍ഭിണിയാണെന്നും വണ്ടി തട്ടിയപ്പോള്‍ ഗർഭം അലസുമോയെന്ന് ഭയന്ന് പോയെന്നും യുവതി പറയുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Content Highlights- Woman who assaulted autorickshaw driver in Bengaluru apologizes

To advertise here,contact us