ഈ ജിമ്മിൽ മുസ്‌ലിങ്ങൾ വരില്ല, പരിശീലിപ്പിക്കുകയുമില്ല: വർഗീയ നിലപാടുമായി മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥൻ; നടപടി

ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുകൊണ്ടും അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടും ഡിസിപി മഹാവീർ സിങ് ഉത്തരവിറക്കി

ഭോപ്പാൽ: ജിമ്മിൽ മുസ്‌ലിങ്ങളെ വ്യയം ചെയ്യാൻ അനുവദിക്കുകയോ, ട്രെയ്നറായി നിയമിക്കുകയോ ചെയ്യരുതെന്ന പരാമർശം നടത്തിയ പൊലീസുകാരനെതിരെ നടപടി. മധ്യപ്രദേശിലെ അയോദ്ധ്യ നഗർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയ ദിനേശ് ശർമ്മ എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുകൊണ്ടും, അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടും ഡിസിപി മഹാവീർ സിങ് ഉത്തരവിറക്കി.

വർഗീയ പരാമർശം നടത്തുമ്പോൾ പൊലീസ് ഉദ്യോഗസ്ഥന്റെയൊപ്പം ബജ്‌രംഗ് ദൾ പ്രവർത്തകരും ഉണ്ടായിരുന്നു. പരാമർശം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 'ഞാൻ ഒരു കാര്യം ഉറപ്പിച്ച് പറയാം, ഒരു മുസ്‌ലിമും ഇവിടെ വ്യായാമത്തിനായോ, ട്രെയ്നറായോ വരാൻ പോകുന്നില്ല' എന്നാണ് ദിനേശ് ശർമ്മ പറഞ്ഞത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്.

ജിമ്മിൽ ട്രെയ്‌നർമാരായി മുസ്‌ലിങ്ങൾ വരുന്നതിനെതിരെ ബജ്‌രംഗ് ദൾ കുറച്ച് ദിവസം മുൻപ് രംഗത്തുവന്നിരുന്നു. തുടർന്ന് നഗരത്തിലെ ജിമ്മുകളിൽ പ്രവർത്തകർ വ്യാപകമായി പരിശോധനയും നടത്തിയിരുന്നു. ഇതിൽ പരാതി ലഭിച്ചതോടെ പൊലീസ് എത്തിയിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ദിനേശ് ശർമ്മ ഇത്തരത്തിൽ വർഗീയ പരാമർശം നടത്തിയത്.

സംസ്ഥാനത്തൊട്ടാകെ മുസ്‌ലിം ജിം ട്രെയ്‌നർമാർക്കെതിരെ ബജ്‌രംഗ് ദൾ രംഗത്തുവന്നിരിക്കെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുസ്‌ലിം മതസ്ഥരായ ഒരു ജിം ട്രെയിനറും, ഷൂട്ടിംഗ് പരിശീലകനും ഉൾപ്പെട്ട ചില കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് മതം നോക്കി ബഹിഷ്കരണത്തിനായി ബജ്‌രംഗ് ദൾ ഇറങ്ങിത്തിരിച്ചത്.

ബിജെപി എംപിയായ അലോക് ശർമയും ഈ സംഭവങ്ങളെത്തുടർന്ന് വർഗീയ പരാമർശങ്ങളുമായി രംഗത്തെത്തിയിരുന്നു. മുസ്‌ലിങ്ങളായ ജിം ട്രെയിനർമാരുടെ പട്ടിക തയ്യാറാകാൻ ആവശ്യപ്പെട്ട അലോക് ശർമ്മ സ്ത്രീകളെ സ്ത്രീകൾ മാത്രം പരിശീലിപ്പിച്ചാൽ മതിയെന്ന് പറഞ്ഞിരുന്നു. മുസ്‌ലിം മതസ്ഥരുടെ കടകൾ രാത്രി വൈകിയും തുറന്നുപ്രവർത്തിപ്പിക്കുന്നതിനെതിരെയും എംപി രംഗത്തുവന്നിരുന്നു.

Content Highlights: MP Police officer suspended after remarks on muslim gym trainers

To advertise here,contact us