മഹാരാഷ്ട്രയിൽ ലാൽ നിഷാൻ പാർട്ടി CPI(ML)മായി ലയിച്ചു; മഹത്തായ പൈതൃകങ്ങളുടെ ഒത്തുചേരൽ: ദീപാങ്കർ ഭട്ടാചാര്യ

മഹാരാഷ്ട്രയിലെ അഹല്യാന​ഗറിലെ ശ്രീരാംപൂരിൽ നടന്ന ഐക്യസമ്മേളനത്തിലാണ് ഇരുപാർട്ടികളും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്

മുംബൈ: മഹാരാഷ്ട്രയിലെ ലാൽ നിഷാൻ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ -മാർക്സിസ്റ്റ് ലെനിനിസ്റ്റ്-ലിബറേഷനിൽ സിപിഐ (എംഎൽ) ലയിച്ചു. മഹാരാഷ്ട്രയിലെ അഹല്യാന​ഗറിലെ ശ്രീരാംപൂരിൽ നടന്ന ഐക്യസമ്മേളനത്തിലാണ് ഇരുപാർട്ടികളും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചത്. സിപിഐഎംഎല്ലിൻ്റെ ആദ്യത്തെ മഹാരാഷ്ട്ര സമ്മേളനത്തിനുള്ള 12 അം​ഗ സ്റ്റിയറിം​ഗ് കമ്മിറ്റി അം​ഗങ്ങൾ ഉൾപ്പെടെ 36 അംഗ തയ്യാറെടുപ്പ് കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഈ വർഷം അവസാനമാണ് സമ്മേളനം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

1942-ൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് ലാൽ നിഷാൻ പാർട്ടിയുടെ സ്ഥാപകർ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞത്. പിന്നീട് ഒരു സ്വതന്ത്ര കമ്മ്യൂണിസ്റ്റ് ധാരയായി പ്രവർത്തിച്ച എൽ‌എൻ‌പി 1952-ലെ തിരഞ്ഞെടുപ്പിൽ ബാബാസാഹേബ് അംബേദ്കറെ പിന്തുണച്ച് പ്രചാരണം നടത്തിയിരുന്നു. 1950 കളിലെ സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം, 1970 കളുടെ തുടക്കത്തിലെ ക്ഷാമ വിരുദ്ധ തൊഴിലുറപ്പ് പ്രസ്ഥാനം, 1980 കളിലെ ടെക്സ്റ്റൈൽ തൊഴിലാളി സമരം അടക്കം, മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട സാമൂഹിക-രാഷ്ട്രീയ പ്രക്ഷോഭങ്ങളിലെല്ലാം എൽ‌എൻ‌പി പ്രധാനപങ്ക് വഹിച്ചിരുന്നു.

ഫാസിസ്റ്റ് ആക്രമണത്തെ പരാജയപ്പെടുത്തുന്നതിന് ശക്തമായ കമ്മ്യൂണിസ്റ്റ് ഇടപെടൽ ആവശ്യമുള്ള ഒരു സമയത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രണ്ട് മഹത്തായ പൈതൃകങ്ങളുടെ ഒത്തുചേരലിനെയാണ് എൽഎൻപിയുടെയും സിപിഐ (എംഎൽ)ൻ്റെയും ലയനം അടയാളപ്പെടുത്തുന്നതെന്ന് സിപിഐഎംഎൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ വ്യക്തമാക്കി.

Conent Highlights: Lal Nishan Party of Maharashtra merged into the CPIML

To advertise here,contact us