'വിവാഹം ഹാളിൽവെച്ചോ?'; ഉത്തർപ്രദേശിൽ ദളിത് കുടുംബത്തിന് നേരെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഒരു ഹാളില്‍വെച്ച് വിവാഹ ചടങ്ങ് നടത്തിയതിനാണ് ഒരു കൂട്ടം ആളുകള്‍ ദളിത് കുടുംബത്തെ മർദിച്ചത്

ബല്ലിയ: ഉത്തർപ്രദേശിലെ റാസ്രയിൽ ദളിത് കുടുംബത്തിനുനേരെ ആക്രമണം. ഹാളില്‍വെച്ച് വിവാഹ ചടങ്ങ് നടത്തിയതിനാണ് ഒരു കൂട്ടം ആളുകള്‍ ദളിത് കുടുംബത്തെ മർദിച്ചത്. വടികളുപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അജയ് കുമാർ, മനൻ കാന്ത് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.

'ദളിത് സമുദായത്തിൽ നിന്നുള്ളവരായതിനാൽ ഹാളിൽ എങ്ങനെ വിവാഹം നടത്താൻ കഴിയും?' എന്ന് അക്രമികൾ ചോദിച്ചതായും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആയുധധാരികളായ 20-ഓളം പേരടങ്ങുന്ന ഒരു സംഘം രാത്രി ഏകദേശം 10.30 ഓടെ സ്വയംവർ വിവാഹ ഹാളിൽ അതിക്രമിച്ചു കയറി വിവാഹത്തിൽ പങ്കെടുത്തവരെ ആക്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

അമൻ സാഹ്നി, ദീപക് സാഹ്നി, രാഹുൽ, അഖിലേഷ് എന്നിവർ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഘം വിവാഹ സംഘത്തിൽ ഉണ്ടായിരുന്നവരെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ദളിത് സമുദായത്തിലെ അംഗങ്ങൾ ചടങ്ങിനായി വിവാഹ ഹാൾ ഉപയോഗിച്ചതിനെ എതിർത്തതായും ആരോപണമുണ്ട്.

ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്)യിലെ വകുപ്പുകൾ, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നുണ്ടെന്ന് റാസ്ര പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് വിപിൻ സിംഗ് പറഞ്ഞു.

Content Highlights: Group attacks Dalit family for holding wedding ceremony in hall

To advertise here,contact us