ഹൈദരാബാദ്: പിതാവും ഭാരത് രാഷ്ട്ര സമിതിയുടെ പ്രസിഡൻ്റുമായ കെ ചന്ദ്രശേഖര റാവുവിനെഴുതിയ കത്ത് ചോർന്നതിന് പിന്നാലെ താൻ പാർട്ടി വിടുമെന്ന വാർത്തകളോട് പ്രതികരിച്ച് കെ കവിത. ഒരിക്കലും താൻ പാർട്ടി വിടില്ലെന്നും അത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും കെ കവിത അറിയിച്ചു. താൻ രാജിവെച്ചേക്കുമെന്ന വാർത്തയോട് കൂടി പുറത്തിറങ്ങിയ പത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കവിത അത്തരം വാർത്തകളെ നിഷേധിച്ചത്.
പാർട്ടിയുടെ സിൽവർ ജൂബിലി യോഗത്തിൽ ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതിന് കെസിആറിനെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു കവിതയുടെ കത്ത്. ഏപ്രിൽ 27-ന് വാറംഗലിൽ നടന്ന ബിആർഎസ് സിൽവർ ജൂബിലി യോഗത്തെ കുറിച്ചുള്ള പ്രതികരണമായാണ് തെലുങ്കിലും ഇംഗ്ലീഷിലും എഴുതിയ കത്തിനെ വിലയിരുത്തപ്പെടുന്നത്.
"താങ്കൾ വെറും രണ്ട് മിനിറ്റ് സംസാരിച്ചപ്പോൾ, ഭാവിയിൽ ബിജെപിയുമായി സഖ്യമുണ്ടാകുമെന്ന് ചിലർ ഊഹിക്കാൻ തുടങ്ങി. നിങ്ങൾ ബിജെപിക്കെതിരെ ശക്തമായി സംസാരിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പോലും തോന്നി. ബിജെപി കാരണം ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ കൊണ്ടായിരിക്കാം അത്. പക്ഷേ, അച്ഛാ, നിങ്ങൾ ബിജെപിയെ കുറച്ചുകൂടി ലക്ഷ്യം വയ്ക്കണമായിരുന്നു" എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.
കത്ത് ചോർന്നതിൽ കവിത പ്രതിഷേധവുമായും രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട് എന്നും കെസിആർ ദൈവത്തെപ്പോലെയാണ്, പക്ഷേ ചില പിശാചുക്കൾ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുണ്ടെന്നുമാണ് കവിത പ്രതികരിച്ചത്.
'കെസിആർ ജി ഒരു ദൈവമാണ്. പക്ഷേ, അദ്ദേഹത്തിന് ചുറ്റും ചില പിശാചുക്കൾ ഉണ്ട്. അവർ കാരണം ധാരാളം നാശനഷ്ടങ്ങൾ സംഭവിക്കുന്നു. ഞാൻ കെസിആറിന്റെ മകളാണ്. ഞാൻ വ്യക്തിപരമായി എഴുതിയ കത്ത് പരസ്യമായാൽ, പാർട്ടിയിലെ മറ്റുള്ളവരുടെ ഗതിയെക്കുറിച്ച് ഒരു ചർച്ച നടക്കണമെന്നായിരുന്നു' ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് ചോദ്യത്തോടുള്ള കെ കവിതയുടെ പ്രതികരണം. പാർട്ടി അധ്യക്ഷന് പ്രവർത്തകർ പതിവായി ഇത്തരം പ്രതികരണങ്ങൾ നൽകാറുണ്ടെന്നും കെ കവിത ചൂണ്ടിക്കാണിച്ചിരുന്നു.
Content Highlights: K Kavita responds to resignation allegations from BRS