ഗുവാഹത്തി: അസമിലെ ഗോലാബാട് ജില്ലയില്‍ ആഴ്ചകളായി ഭീതി പരത്തിയിരുന്ന റോയല്‍ ബംഗാള്‍ കടുവയെ നാട്ടുകാര്‍ ചേർന്ന് കൊലപ്പെടുത്തി. കടുവയുടെ ശരീരത്തിൽ നിന്ന് ചെവിയും പല്ലും കാലുമെല്ലാം നീക്കം ചെയ്ത രീതിയിലായിരുന്നു കണ്ടെത്തിയത്.
ബൊക്കാഖട്ട് സബ്ഡിവിഷന് കീഴിലുള്ള ദുസുതിമുഖിലെ ഒരു നെല്‍വയലില്‍ ഒളിഞ്ഞിരുന്ന മുതിര്‍ന്ന ആണ്‍ കടുവയെയാണ് ബുധനാഴ്ച വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളുമായി ഒരു കൂട്ടം ഗ്രാമീണര്‍ വളഞ്ഞിട്ട് കൊലപ്പെടുത്തിയത്. പിന്നാലെ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. നേരത്തെ പ്രദേശത്തെ കന്നുകാലികളെ കടുവ കൊന്നുതിന്നിരുന്നു. പിന്നാലെ ഗ്രാമവാസികള്‍ വലിയ ഭയത്തിലായിരുന്നു. ആഴ്ചകളോളം തങ്ങള്‍ ഭയത്തോടെയാണ് ജീവിച്ചതെന്നും വനംവകുപ്പ് വിഷയത്തില്‍ നടപടിയൊന്നും എടുത്തില്ലായെന്നും നാട്ടുകാര്‍ പറയുന്നു. വനംവകുപ്പ് അധികൃതരെത്തിയാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
അതേ സമയം, കടുവയെ കൊന്നത് നിര്‍ഭാഗ്യകരവും ഖേദകരവുമായ കാര്യമാണെന്ന് ഖുംതായ് എംഎല്‍എ മൃണാല്‍ സൈകിയ പറഞ്ഞു. കടുവയെ കൊന്നതിന് പിന്നിൽ ആരൊക്കെയാണെന്ന് കണ്ടെത്തി കൊണ്ടിരിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Content Highlights- In Assam, a tiger that had disturbed the sleep of a village was killed by locals