ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു

വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു

മംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തം അതിജീവിച്ചയാള്‍ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണിക്ക് ഇടിമിന്നലേല്‍ക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ തമ്മാണിയെ ഉടന്‍ തന്നെ അങ്കോള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അങ്കോള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം ജൂലൈ പതിനാറിനായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തമ്മാണിയുടെ വീട്ടിലേയ്ക്ക് ഇരച്ചുകയറിയിരുന്നു. അന്ന് അതിസാഹസികമായായിരുന്നു തമ്മാണി രക്ഷപ്പെട്ടത്. ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ അകപ്പെട്ടതും തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനവുമെല്ലാം മലയാളികള്‍ ഏറ്റെടുത്തതാണ്. അര്‍ജുന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കായിരുന്നു അന്നത്തെ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

Content Highlights- Man who survive shiroor landslide dies after get thunderstorm in Ankola

To advertise here,contact us