'സർവകക്ഷി സംഘത്തെ നയിക്കാൻ പറഞ്ഞത് കേന്ദ്രസർക്കാർ,അഭിമാനത്തോടെ താൻ യെസ് പറഞ്ഞു';തരൂർ

കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ള തർക്കത്തെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ

തിരുവനന്തപു‌രം: സർവകക്ഷി പ്രതിനിധിസംഘത്തിലേക്കുള്ള കേന്ദ്രത്തിന്റെ ക്ഷണത്തിൽ പ്രതികരിച്ച് ശശി തരൂർ. ‌ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് സർവകക്ഷി സംഘത്തെ നയിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കേന്ദ്രസർക്കാരാണെന്ന് ശശി തരൂർ പറഞ്ഞു. ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കുമെന്നും അഭിമാനത്തോടെ താൻ യെസ് പറഞ്ഞെന്നും ശശി തരൂർ വ്യക്തമാക്കി.

കോൺഗ്രസിനും സർക്കാരിനും ഇടയിലാണ് തർക്കം. രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. ഇതിൽ താൻ രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. സർക്കാർ ഭാരതീയ പൗരനോട് ഒരു കാര്യം ആവശ്യപെടുമ്പോൾ അത് നിറവേറ്റാൻ നാം ബാധ്യസ്ഥനാണ്. തന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. പ്രതിനിധി സംഘത്തെ നയിക്കാമെന്ന് താൻ അഭിമാനത്തോടെ കേന്ദ്ര സർക്കാരിനോട് പറഞ്ഞു. ദേശ സ്നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. അനാവശ്യമായി മറ്റു ചർച്ചയിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. അത് മുൻപും ഉണ്ടായിട്ടുണ്ട് ഭാവിയിലും ഉണ്ടാകും.താനൊരു പാർലമെൻ്ററി കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയാണെന്നും കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ള തർക്കത്തെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ കൂട്ടിച്ചേർ‌ത്തു.

അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിൽ നിന്നും ശശി തരൂരിന്റെ പേര് കോൺഗ്രസ് ഒഴിവാക്കിയിരുന്നു. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് നൽകിയിരിക്കുന്നതെന്ന് കോൺ​ഗ്രസ് വക്താവ് ജയറാം രമേശ്‌ വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ തരൂരിനെ നിയോഗിച്ചതില്‍ കോണ്‍ഗ്രസിന് അതൃപ്തിയുണ്ട്.

content highlights : 'The central govt asked me to lead the all-party group, I said yes with pride': Tharoor

To advertise here,contact us