പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ മോചനത്തിനായി മമതാ ബാനര്‍ജിയുടെ സഹായം തേടി ഭാര്യ

ഗര്‍ഭിണിയായ രജനിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചികിത്സാസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്

കൊല്‍ക്കത്ത: പാകിസ്താന്‍ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ മോചനത്തിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായംതേടി ഭാര്യ രജനി. മമതാ ബാനര്‍ജി ശക്തയായ നേതാവാണെന്നും അവരുടെ ഇടപെടല്‍ ഭര്‍ത്താവിന്റെ മോചനം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും രജനി പറഞ്ഞു. മമതാ ബാനര്‍ജിയുമായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു.

'മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ഞാന്‍ ഏറെ നന്ദിയുളളവളാണ്. അവര്‍ എന്നെ വിളിച്ച് വിശദമായി സംസാരിച്ചിരുന്നു. ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും എന്റെ ഭര്‍ത്താവ് ആരോഗ്യവാനാണെന്ന് അവര്‍ സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി എന്നോട് പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്ന് ലഭിക്കുന്ന ഉറപ്പ് ഞങ്ങള്‍ക്ക് തരുന്ന ആശ്വാസം ചെറുതല്ല'-രജനി മാധ്യമങ്ങളോട് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനാല്‍ തന്റെ ഭര്‍ത്താവ് സുരക്ഷിതനായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയായ രജനിക്ക് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ചികിത്സാസഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം  അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്.

Content Highlights: BSF soldier poornam singhs wife seeks help from mamata banerjee for his release

To advertise here,contact us