യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗംചെയ്തു;സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓടുന്ന കാറിനുള്ളൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും സുഹൃത്തിനെ കാറിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്ത പ്രതികള്‍ പിടിയില്‍. ഗ്രേറ്റര്‍ നോയിഡ നിവാസികളായ സന്ദീപ്, അമിത്, ഗാസിയാബാദ് നിവാസിയായ ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലാണ് സംഭവം. ജോലി വാഗ്ദാനം ചെയ്ത് 17-കാരിയായ പെണ്‍കുട്ടിയെയും 19-കാരിയായ സുഹൃത്തിനെയും കബളിപ്പിച്ചാണ് പ്രതികള്‍ ഗ്രേറ്റര്‍ നോയിഡയില്‍ എത്തിച്ചത്. തുടർന്ന് കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

യാത്രയുടെ മധ്യേ പെണ്‍കുട്ടികളുമായി പ്രതികള്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ പത്തൊന്‍പതുകാരിയെ ഓടുന്ന കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നു. റോഡിലേക്കുളള വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ പത്തൊന്‍പതുകാരി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പേ മരണത്തിന് കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് പേർ ചേർന്നാണ് 17കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. കാറിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി വിവരം പറയുകയായിരുന്നു. തുടർന്ന് അലിഗഡ്-ബുലന്ദ്ഷഹര്‍ ഹൈവേയ്ക്ക് സമീപം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് തടഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപേരെ കാലില്‍ വെടിയുതിര്‍ത്താണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. പ്രതികളുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights: UP Minor Girl Attacked In Moving Car

To advertise here,contact us