'സംഘപരിവാര്‍ എന്താണെന്ന് ഒരിക്കൽക്കൂടിഅടിവരയിട്ടു'; വിക്രം മിസ്രിക്കെതിരായ സൈബർ ആക്രമണത്തില്‍ ജോണ്‍ ബ്രിട്ടാസ്

ഈ സംഭവബഹുലമായ നടപടികളിൽ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു

തിരുവനന്തപുരം: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം പി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നൊരു പഴമൊഴിയുണ്ടെന്നും പാകിസ്താനെ അടിച്ചുപരത്തണമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് യുദ്ധവെറിയില്‍ ആറാടിയിരുന്ന സംഘപരിവാറുകാര്‍ വെടിനിര്‍ത്തലില്‍ പ്രതിഷേധിച്ച് ഒരു പാവം ഉദ്യോഗസ്ഥനെതിരെ രംഗത്തുവന്നിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സര്‍ക്കാരിന്റെ നയം പറയാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഒറ്റ കാരണത്താല്‍ വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബത്തെപ്പോലും വലിച്ചിഴച്ച് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് എക്‌സ് അക്കൗണ്ട് പൂട്ടിവയ്‌ക്കേണ്ടിവന്നെന്നും സംഘപരിവാര്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട സംഭവമാണിതെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താന് തിരിച്ചടി കൊടുക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണെന്നും അതിന് എല്ലാ പ്രതിപക്ഷ കക്ഷികളും അകമഴിഞ്ഞ പിന്തുണ നൽകുകയായിരുന്നെന്നും ബ്രിട്ടാസ് പറഞ്ഞു. സർവകക്ഷി യോഗത്തിൽ സർക്കാറിന്റെയും സേനാവിഭാഗങ്ങളുടെയും നടപടികളെ പ്രതിപക്ഷം സർവ്വാത്മനാ പിന്തുണച്ചു. ഓപ്പറേഷൻ സിന്ദൂർ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മാറ്റാനുള്ള കാഹളമാണ് ചിലർ മുഴക്കിയത്. അതിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ തന്നെ പാകിസ്താനുമായി വെടിനിർത്തലിൽ ഏർപ്പെട്ടു.

നമ്മുടെ രാജ്യത്തെയും ഭരണ സംവിധാനത്തെയും ചെറുതായി കാണിച്ച് ഇതിന്റെയൊക്കെ ക്രെഡിറ്റ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കൈക്കലാക്കി എന്നത് മറ്റൊരു കാര്യം. ഈ സംഭവബഹുലമായ നടപടികളിൽ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചു. തങ്ങളെ യുദ്ധവെറിയന്മാരാക്കിമാറ്റിയ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ ഇവർ കണക്ക് തീർക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നത്. മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നത്'- ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയായതിന് പിന്നാലെയാണ് വിക്രം മിശ്രിക്കെതിരെ സെെബർ ആക്രമണം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം എക്സ് അക്കൗണ്ട് ലോക്ക് ചെയ്യുകയുമായിരുന്നു. വിക്രം മിസ്രിക്ക് എതിരായ സൈബർ ആക്രമണത്തെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അപലപിച്ചു.

Content Highlights: John brittas mp against cyber attack on vikram misri

To advertise here,contact us