ഇസ്രായേലിലേക്കുളള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ

മെയ് നാലിന് തെല്‍ അവീവ് വിമാനത്താവളത്തിന് സമീപം മിസൈലാക്രമണം നടന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ മെയ് 6 വരെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു

ഡല്‍ഹി: ഇസ്രായേലിലേക്കുളള സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു. തെല്‍ അവീവിലേക്കുളള വിമാന സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്. മെയ് 25 വരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്. ഇന്ത്യാ- പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ ദിവസങ്ങളിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് റീഷെഡ്യൂളിംഗ് ചാര്‍ജുകളില്‍ ഇളവ് നല്‍കുകയോ പൂര്‍ണമായ റീഫണ്ട് നല്‍കുകയോ ചെയ്യുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

മെയ് നാലിന് തെല്‍ അവീവ് വിമാനത്താവളത്തിന് സമീപം മിസൈലാക്രമണം നടന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ മെയ് ആറ് വരെ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് അത് മെയ് എട്ട് വരെ നീട്ടി. തെല്‍ അവീവ് വിമാനത്താവളത്തിന് സമീപം മിസൈലാക്രമണം നടന്ന ദിവസം എയര്‍ ഇന്ത്യ ഡല്‍ഹി-തെല്‍ അവീവ് വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

തെല്‍ അവീവിലേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്ന ഏക ഇന്ത്യന്‍ വിമാനക്കമ്പനിയാണ് എയര്‍ ഇന്ത്യ. സാധാരണയായി ഡല്‍ഹിയില്‍ നിന്ന് ഇസ്രായേല്‍ നഗരത്തിലേക്ക് ആഴ്ച്ചയില്‍ അഞ്ച് വിമാനസര്‍വ്വീസുകളാണ് നടത്താറുളളത്.

Content Highlights: Air india cancels delhi tel aviv flights till may 25

To advertise here,contact us