'ഇന്ത്യയുടെ പ്രതിരോധ സൈറ്റുകളിൽ അതിക്രമിച്ചു കയറി'; അവകാശവാദവുമായി പാക് ഹാക്കർ ഗ്രൂപ്പ്

സൈബർ സുരക്ഷാ വിദഗ്ധരും ഏജൻസികളും വെബ്സൈറ്റുകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സൈറ്റുകളിൽ അതിക്രമിച്ചു കയറിയതായി അവകാശപ്പെട്ട് പാക് ഹാക്കർ ഗ്രൂപ്പ്. ഇതേത്തുടർന്ന് ടാങ്കുകളും കവചിത വാഹനങ്ങളും നിർമ്മിക്കുന്ന പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ആർമേർഡ് വെഹിക്കിൾസ് നിഗം ​​ലിമിറ്റഡിന്റെ (എവിഎൻഎൽ) വെബ്‌സൈറ്റ് തിങ്കളാഴ്ച നീക്കം ചെയ്തു. മുൻകരുതൽ നടപടിയെന്ന നിലയിലാണിത്.

വെബ്‌സൈറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രവും ആസൂത്രിതവുമായ ഓഡിറ്റിനായി എവിഎൻഎൽ വെബ്‌സൈറ്റ് ഓഫ്‌ലൈനിൽ ആക്കിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം തുടരുന്ന സമയത്താണിത്. "പാകിസ്താൻ സൈബർ ഫോഴ്‌സ്" എന്ന് വിളിക്കുന്ന ഹാക്കർ ഗ്രൂപ്പാണ് സൈബർ ആക്രമണം നടത്തിയതെന്നാണ് വിവരം. എവിഎൻഎൽ ഔദ്യോഗിക വെബ്‌സൈറ്റിൽ പാകിസ്താൻ പതാകയുടെ ഉൾപ്പെടെ ചിത്രങ്ങൾ ഉപയോഗിച്ചതായും വിവരമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മിലിട്ടറി എഞ്ചിനീയർ സർവീസസിന്റെയും മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെയും ഡാറ്റ കൈവശപ്പെടുത്തിയതായും പാക് ഗ്രൂപ്പ് അവകാശപ്പെട്ടു. എന്നാൽ സൈബർ ആക്രമണം ഉണ്ടായിട്ടില്ലെന്നും വെബ്‌സൈറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാണ് എന്നുമാണ് റിപ്പോർട്ടുകൾ.

സൈബർ സുരക്ഷാ വിദഗ്ധരും ഏജൻസികളും വെബ്സൈറ്റുകൾ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരാക്രമണത്തിന് പിന്നാലെ പാക് സൈബർ ഹാക്കർമാർ ഇന്ത്യൻ സായുധ സേന, വിദ്യാഭ്യാസ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ളവയുടെ പേജുകൾ ഹാക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനും ശ്രമിച്ചിരുന്നു.

Content Highlights: Pak hacker group claims to have breached defence sites

To advertise here,contact us