കര-വ്യോമ-നാവിക സേനകൾ തയ്യാർ; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ

കര, വ്യോമ, നാവിക സേനകൾ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജമാണ്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. കര, വ്യോമ, നാവിക സേനകൾ ഏത് അക്രമണത്തെയും പ്രതിരോധിക്കാനും തിരിച്ചടിക്കാനും സജ്ജമാണ്.

തിരക്കിട്ട കൂടിയാലോചനകളാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്നത്. എല്ലാ സേനകൾക്കും സമ്പൂർണ സ്വാതന്ത്ര്യമാണ് സർക്കാർ നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വ്യോമസേനാ മേധാവി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് ചുട്ട മറുപടി നൽകുമെന്നും സൈനികർക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ ജയിലുകൾക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടായി. നിരവധി ഭീകരർ തടവിൽ കഴിയുന്ന ശ്രീനഗർ സെൻട്രൽ ജയിൽ, കോട്ട് ബൽവാൽ ജയിൽ എന്നിവയ്ക്കാണ് ഭീഷണി.

നിരവധി പ്രധാനപ്പെട്ട ഭീകരരെ തടവിലാക്കിയിരിക്കുന്ന ജയിലുകളാണ് ഇവ. ഭീകരർക്ക് സാങ്കേതിക, പ്രാദേശിക സഹായം ചെയ്തുനൽകുന്ന നിരവധി 'സ്ലീപ്പർ സെല്ലു'കളെയും ഈ ജയിലുകളിൽ തടവിലാക്കിയിട്ടുണ്ട്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട്, ജയിലിൽ ഉണ്ടായിരുന്ന നിസാർ, മുഷ്‌താഖ്‌ എന്നീ ഭീകരരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഭീഷണി എത്തിയത് എന്നാണ് വിവരം. ജയിലുകളിൽ അധികൃതർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Content Highlights: indian army ready for retaliation against pakistan

To advertise here,contact us