ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീർ സന്ദർശനം മുടക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്ന് സൂചന.ഏപ്രിൽ 19ന് കത്ര-ശ്രീനഗർ ട്രെയിൻ സർവീസ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജമ്മു കശ്മീരിൽ എത്തേണ്ടതായിരുന്നുവെന്നും ഈ ചടങ്ങ് മുടക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നുവെന്നുമാണ് വിവരം. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാതെ വന്നതോടെ പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. തുടർന്നാണ് പഹൽഗാമിൽ ഭീകരക്രമണം നടത്തിയത്.
ഭീകരാക്രമണത്തെ സംബന്ധിച്ച് നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഭീകരർ സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന് ഇന്റലിജൻസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒരു തെളിവും ലഭിക്കാതെ വന്നതോടെ പരിശോധന പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഹല്‍ഗാമിൽ ഭീകരാക്രമണം നടത്തിയത്.
ഭീകരാക്രമണത്തിൽ പ്രദേശത്തെ ഒരു വ്യാപാരിക്കും പങ്കുണ്ടെന്ന് എൻഐഎ സംശയിക്കുന്നുണ്ട്. ഭീകരാക്രമണത്തിന് 15 ദിവസം മുൻപ് വരെ തുറന്നു പ്രവർത്തിച്ച വ്യാപാരസ്ഥാപനം ആക്രമണ ദിവസം അടഞ്ഞുകിടന്നിരുന്നു. ഇതിൽ ദുരൂഹത ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഉടമയായ വ്യാപാരിയെ ചോദ്യം ചെയ്തുവരികയാണ്.
Content Highlights: terrorists aimed modis programme before pahalgam, report