നാലാം തവണയും നീറ്റിൽ തോൽക്കുമെന്ന് ഭയം; അച്ഛനെ ബേക്കറിയിൽ പോയി സഹായിച്ച ശേഷം 21-കാരി ജീവനൊടുക്കി

വീട്ടിലെത്തിയ മകളെ പിതാവ് ആശ്വസിപ്പിച്ചിരുന്നു. മാർക്ക് കുറ‍ഞ്ഞതിൽ വിഷമിക്കണ്ടെന്നും പഠനത്തിൽ മാത്രം ശ്രദ്ധിക്കാനും പിതാവ് പറഞ്ഞിരുന്നു

ചെന്നൈ : നീറ്റ് പരീക്ഷയിൽ നാലാംതവണയും പരാജയപ്പെടുമോ എന്ന ഭയത്താൽ തമിഴ്നാട്ടിൽ 21-വയസ്സുകാരി ജീവനൊടുക്കി. കോടമ്പാക്കം സ്വദേശിനിയായ ദേവദര്‍ശിനിയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നേരത്തെ മൂന്ന് തവണ നീറ്റ് പരീക്ഷയെഴുതി ദേവദർശിനി പരാജയപ്പെട്ടിരുന്നു. മെയ് നാലിന് നാലാം തവണ പരീക്ഷ എഴുതാനിരിക്കെയാണ് ജീവനൊടുക്കിയത്.

2021 ല്‍ പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയ പെൺകുട്ടി അണ്ണാനഗറിലെ ഒരു സ്വകാര്യ കോച്ചിംങ് സെന്‍ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. എന്നാൽ കോച്ചിംങ് സെന്‍ററില്‍ നടത്തിയ നീറ്റ് മോഡൽ എക്സാമിൽ മാര്‍ക്ക് കുറഞ്ഞതോടെ ദേവദർശിന് കടുത്ത മാനസിക സമ്മര്‍ദം നേരിട്ടിരുന്നു. എന്നാൽ വീട്ടിലെത്തിയ മകളെ പിതാവ് ആശ്വസിപ്പിച്ചിരുന്നു. മാർക്ക് കുറ‍ഞ്ഞതിൽ വിഷമിക്കണ്ടെന്നും പഠനത്തിൽ മാത്രം ശ്രദ്ധിക്കാനും പിതാവ് പറഞ്ഞിരുന്നു.

തുടര്‍ന്ന് ഊരം പക്കത്തുള്ള പിതാവിന്റെ ബേക്കറിയില്‍ സഹായിക്കാനായി ദേവദർശിനി പോയിരുന്നു. എന്നാൽ പിന്നീട് താൻ വീട്ടിലേക്ക് പോകുകയാണെന്നും ഉടൻ മടങ്ങിയെത്താമെന്നും പറഞ്ഞ് ബേക്കറിയിൽ നിന്നുമിറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്താതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ പിതാവ് ശ്രമിച്ചെങ്കിലും കോൾ ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

content highlights : Student dies in Kilambakkam due to NEET fear

To advertise here,contact us