സക്കർബർഗിനെതിരെ കേന്ദ്രം; തിരഞ്ഞെടുപ്പിലെ തോൽവി പരാമര്‍ശത്തിൽ മാപ്പ് പറയണമെന്ന് പാർലമെന്റ് സമിതി

ഏതൊരു ജനാധിപത്യ രാജ്യത്തും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന് നിഷികാന്ത് ദുബേ

ന്യൂഡല്‍ഹി: മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് മാപ്പ് പറയണമെന്ന് പാര്‍ലമെന്റ് സമിതി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് പാര്‍ലമെന്റ് സമിതി മെറ്റ പ്രതിനിധികള്‍ക്ക് സമന്‍സ് അയക്കാനൊരുങ്ങുന്നത്. തെറ്റായ വിവരം നല്‍കിയതിന് മെറ്റയെ കമ്മിറ്റി വിളിച്ച് വരുത്തുമെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ബിജെപി എംപിയുമായ നിഷികാന്ത് ദുബേ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

'ഏതൊരു ജനാധിപത്യ രാജ്യത്തും തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ആ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഈ തെറ്റിന് ഇന്ത്യന്‍ പാര്‍ലമെന്റിനോടും ജനങ്ങളോടും മാപ്പ്പറയേണ്ടി വരും', അദ്ദേഹം എക്‌സില്‍ കുറിച്ചു.

Also Read:

National
ഡൽഹി തിരഞ്ഞെടുപ്പ്; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്, മുൻ എഎപി നേതാവും പട്ടികയിൽ

കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും സക്കര്‍ബര്‍ഗിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ 64 കോടി വോട്ടര്‍മാരിലാണ് 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ജനങ്ങള്‍ വീണ്ടും വിശ്വാസം അര്‍പ്പിച്ചു. കോവിഡിന് ശേഷമുള്ള 2024ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയടക്കമുള്ള പല സര്‍ക്കാരുകളും തോറ്റുവെന്ന സുക്കര്‍ബര്‍ഗിന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്', അദ്ദേഹം കുറിച്ചു.

ജോ റോഗണ്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റിലാണ് സക്കര്‍ബര്‍ഗ് തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ചത്. കോവിഡിനോടുള്ള സമീപനം പല സര്‍ക്കാരുകളുടെയും വിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നുമായിരുന്നു സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം. ഇതിനിടയിലായിരുന്നു ഉദാഹരണമെന്ന നിലയില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് സുക്കര്‍ബര്‍ഗ് പരാമര്‍ശിച്ചത്.

Content Highlights: Parliamentary Committee is set to summons to Mark Zuckerberg

To advertise here,contact us