മോദിയും രാഹുലും ഇന്ന് 'നേർക്കുനേർ'; 'ഭരണഘടന' ചർച്ചയിൽ ഇരുവരുടെയും പ്രസംഗം ഇന്ന്

ഇന്നലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു

ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും ഇന്നുണ്ടാകും. ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിവെച്ച ചർച്ചയിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. ഭരണഘടനയിൽ തുടങ്ങി കർഷക പ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമർശിച്ച പ്രിയങ്ക പാർലമെൻ്റേറിയൻ എന്ന നിലയിലെ തൻ്റെ ആദ്യ പ്രസംഗത്തിൽ കത്തിക്കയറിയിരുന്നു.

രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങൾ ഭരണഘടന ഉറപ്പുവരുത്തുന്നുവെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തും സംരക്ഷണവും ആകുന്നുവെന്നും പറഞ്ഞാണ് പ്രിയങ്ക പറഞ്ഞുതുടങ്ങിയത്. ആ സുരക്ഷാകവചം തകർക്കാനാണ് കഴിഞ്ഞ പത്ത് വർഷമായി ബിജെപി ശ്രമിക്കുന്നതെന്നും ഭരണഘടനയെ അട്ടിമറിക്കാനുള്ള നീക്കം ജനങ്ങൾ അനുവദിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്തുകൊണ്ട് ജാതി സെൻസസ് നടപ്പിലാക്കുന്നില്ലെന്നും പ്രിയങ്ക ചോദിച്ചിരുന്നു. കർഷക പ്രക്ഷോഭത്തെയും പ്രിയങ്ക പരാമർശിച്ചിരുന്നു. കർഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസർക്കാർ തകർക്കുകയാണെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

Also Read:

National
ഡല്‍ഹിയില്‍ 'കൈ'പിടിക്കാതെ എഎപി; ഉര്‍വശി ശാപം ഉപകാരപ്രദമാക്കാന്‍ കോണ്‍ഗ്രസ്

കോർപ്പറേറ്റുകൾക്ക് വേണ്ടി കേന്ദ്രസർക്കാർ കാർഷിക നിയമങ്ങൾ ഉണ്ടാക്കിയെന്നും വയനാട് മുതൽ ലളിത്പ്പൂർവരെ കർഷകരുടെ കണ്ണീരാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും പറഞ്ഞായിരുന്നു പിന്നീട് പ്രിയങ്ക കത്തിക്കയറിയത്. തുടർന്ന് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് അദാനിക്ക് വേണ്ടിയെന്നും രാജ്യത്തിന്റെ സമ്പത്ത് അദാനിക്ക് നൽകുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

സംഭലിലും മണിപ്പൂരിലും ഹാഥ്റസിലും ഭരണഘടന നടപ്പായില്ലെന്നും പ്രിയങ്ക ആഞ്ഞടിച്ചു. പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി, അവരെ അടിച്ചമർത്തുന്ന കാലമാണിത്. ബ്രിട്ടീഷ് കാലത്തെ ഭീതിത അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത്. ഈ രാജ്യം സത്യത്തിന് വേണ്ടി പൊരുതുമെന്നും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും പറഞ്ഞാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

Content Highlights: Rahul Gandhi and Narendra Modi to address Parliament today

To advertise here,contact us