'എൻ്റെ മകൻ പീഡിപ്പിക്കപ്പെട്ടു'; വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കിയ ടെക്കിയുടെ അമ്മ

സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്

ബെംഗളൂരു: തന്‍റെ മകൻ പീഡിപ്പിക്കപ്പെട്ടുവെന്ന് ഭാര്യയ്ക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ആത്മഹത്യ ചെയ്ത യുവാവിന്‍റെ അമ്മ. സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന അതുൽ സുഭാഷാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്.

അതുൽ വളരെയധികം പീഡിപ്പിക്കപ്പെട്ടുവെന്നും അത് ഞങ്ങളിൽ നിന്ന് മറച്ചുവെച്ചുവെന്നും അമ്മ ഒരു മാധ്യമത്തോട് പറഞ്ഞു. മകൻറേത് കൊലപാതകമാണോ എന്ന ചോദ്യത്തിന്, ഒരാളെ പീഡിപ്പിക്കുന്നത് കൊല്ലുന്നതിന് തുല്യമാണെന്നായിരുന്നു പിതാവിൻറെ പ്രതികരണം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അതുൽ സുഭാഷിൻ്റെ അമ്മ ബോധരഹിതയായി.

24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തത്. ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്ന് അതുൽ ആരോപിച്ചു.

തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും അതുൽ ആവശ്യപ്പെട്ടിരുന്നു.

Also Read:

National
വീഡിയോ ചിത്രീകരിച്ച് ടെക്കി ജീവനൊടുക്കിയ സംഭവം; ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ കേസ്

ഭാര്യയേയും അവരുടെ കുടുംബത്തേയും മൃതദേഹത്തിനരികിൽ പ്രവേശിപ്പിക്കരുതെന്നും ഇയാൾ ആവശ്യപ്പെട്ടു. തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കിൽ പൊതുസ്ഥലങ്ങളിൽവെച്ച് മാത്രം കാണുക. എല്ലാവരും ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചിരുന്നു.

അതുലിനെതിരെ ഭാര്യ ഉത്തർപ്രദേശ് കോടതിയിൽ കേസ് കൊടുത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഈ കേസിന്റെ വിധി പുറത്തുവന്നിരുന്നു. വിധി അതുലിന് എതിരായിരുന്നു. ഇത് അതുലിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് അതുൽ ജീവനൊടുക്കിയതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യയിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ നാലുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യക്കും ബന്ധുക്കൾക്കും എതിരെയാണ് കേസ്. ബന്ധുക്കളെ ചോദ്യം ചെയ്യാനായി മാർത്തഹള്ളി പൊലീസ് ഉത്തർപ്രദേശിലേക്ക് പോകും.

Content Highlights: atul subhashs mother says my son was tortured

To advertise here,contact us