മഹാരാഷ്ട്രയിൽ വീണ്ടും ചെന്താരകമായി വിനോദ് നിക്കോളെ; സിപിഐഎം ശക്തികേന്ദ്രത്തിൽ നിന്ന് തുടർച്ചയായ രണ്ടാം വിജയം

ബിജെപി നേതാവ് വിനോദ് സുരേഷ് മേധയായിരുന്നു നിക്കോളെയുടെ പ്രധാന എതിരാളി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്താരകമായി വീണ്ടും വിജയക്കൊടി പാറിച്ച് സിപിഐഎം നേതാവ് വിനോദ് നിക്കോളെ. ദഹാനുവില്‍ നിന്ന് 5,133 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിനോദ് നിക്കോളെ ജയിച്ചുകയറിയത്. തുടർച്ചയായ രണ്ടാമത് തവണയാണ് വിനോദ് നിക്കോളെ ദഹാനുവിൽ നിന്നും വിജയിക്കുന്നത്. ബിജെപി നേതാവ് വിനോദ് സുരേഷ് മേധയായിരുന്നു നിക്കോളെയുടെ പ്രധാന എതിരാളി. 1,047,02 വോട്ടുകളാണ് നിക്കോളെ നേടിയത്. ദഹാനു മണ്ഡലം പരമ്പരാഗതമായി സിപിഐഎം ശക്തികേന്ദ്രമാണ്. നേരത്തെ 1978 മുതൽ സിപിഐഎം തുടർച്ചയായി വിജയിച്ചുവന്ന ജവഹർ മണ്ഡലത്തിൻ്റെ ഭാഗങ്ങൾ കൂടി 2009ലെ ഡീലിമിറ്റേഷൻ്റെ ഭാഗമായി ദഹാനു മണ്ഡലത്തിൽ ഇടംനേടിയിരുന്നു.

2019 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ നിക്കോളെയുടെ ഭൂരിപക്ഷം ഇത്തവണ വർദ്ധിച്ചിട്ടുണ്ട്.. 2019 ല്‍ 4,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നിക്കോളെയുടെ വിജയം. എന്നാൽ ഇത്തവണ 5133 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് നിക്കോളെ വിജയിച്ച് കയറിയത്.

Also Read:

National
ബിജെപി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ 2019 ആവർത്തിക്കുമോ? മഹാരാഷ്ട്രയിൽ ഇനിയെന്ത്?

മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കുള്ള ദഹാനു ഗുജറാത്ത് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വര്‍ളി ആദിവാസി കലാപത്തിന് സാക്ഷിയായ നാടാണ് ദഹാനു. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ നടന്ന ആദ്യത്തെ ആദിവാസി കലാപമായ വര്‍ളി കലാപത്തിന് നേതൃത്വം നല്‍കിയത് കിസാന്‍ സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി ഭരിക്കുന്നത് സിപിഐഎം ആണ്.

മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ത്ഥിയെന്നാണ് വിനോദ് നിക്കോളെ അറിയപ്പെടുന്നത്. വടാപാവ് വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യവെ സിപിഐഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എല്‍ ബി ധന്‍കറാണ് പാര്‍ട്ടിയിലേക്ക് എത്തിക്കുന്നത്. പിന്നീട് മുഴുവന്‍ സമയ പ്രവര്‍ത്തകനായി. കര്‍ഷകരുടേയും ആദിവാസികളുടേയും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നിക്കോളെ നേതൃത്വം നല്‍കിയിട്ടുണ്ട്. നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാണ് വിനോദ് നിക്കോളെ.

Content Highlights- Vinod Nikole again wins from maharashtra's dahanu

To advertise here,contact us