'ഒരു മതവും അന്തരീക്ഷ മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല'; ഡൽഹി സർക്കാരിനെ കുടഞ്ഞ് സുപ്രീംകോടതി

മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു

ന്യൂഡൽഹി: വായുമലിനീകരണ വിഷയത്തിൽ ഡൽഹി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അന്തരീക്ഷം മലിനമാക്കുന്നതിനെ ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീംകോടതി മലിനീകരണം ഇല്ലാതെയാക്കാൻ എന്ത് നിലപാടാണ് എടുത്തതെന്ന് സർക്കാരിനോട് വിശദീകരിക്കാൻ ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, എജി മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. മലിനീകരണമില്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഒരു പൗരന് മൗലികാവകാശമുണ്ട് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പടക്കങ്ങള്‍ പൊട്ടിക്കുന്നത് പൗരന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പറഞ്ഞ കോടതി പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ നിലപാട് അറിയിക്കാന്‍ ഡൽഹി സര്‍ക്കാരിനോടും ഡൽഹി പൊലിസ് കമ്മിഷണറോടും നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാരിന്റെ നിരോധന ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗൗരവസമീപനം പൊലീസ് സ്വീകരിച്ചില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. പടക്ക നിരോധനത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഡൽഹി പൊലീസ് കമ്മിഷണര്‍ക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. വര്‍ഷം മുഴുവന്‍ നിരോധനം നടപ്പാക്കുന്നതിന് സ്‌പെഷല്‍ സെല്‍ രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. രാജ്യതലസ്ഥാനത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളും പടക്ക നിര്‍മ്മാണ നിരോധനത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Content Highlights: SC Criticizes Delhi government on pollution issue

To advertise here,contact us