'പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഇത് വേണ്ടെന്ന് വെയ്ക്കുന്നു'; യുഎസ്എഐഡി അവാര്‍ഡ് നിരസിച്ച് എഴുത്തുകാരി

കുട്ടികളെ ഒരു ഭാഗത്ത് ഇസ്രയേല്‍ കൊന്നു തള്ളുകയാണ്. അതേസമയം തന്നെയാണ് ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും സാധ്യമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നതെന്ന് ജസീന്ത പറയുന്നു

ന്യൂഡല്‍ഹി: അമേരിക്കയിലെ സ്വതന്ത്ര അന്താരാഷ്ട്ര വികസന ഏജന്‍സിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റും (യുഎസ്എഐഡി) റൂം ടു റീഡ് ഇന്ത്യ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം വേണ്ടെന്നുവെച്ച് ആദിവാസി ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജസീന്ത കര്‍ക്കാത്ത. പലസ്തീനില്‍ ഇസ്രയേല്‍ കൊന്നുതള്ളിയ കുഞ്ഞുങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജസീന്ത അവാര്‍ഡ് നിരസിച്ചത്. ജസീന്തയുടെ കവിതാ സമാഹാരമായ ജിര്‍ഹുല്‍, ബാലസാഹിത്യ വിഭാഗത്തില്‍ റൂം ടു റീഡിന്റെ യുവ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു അവാര്‍ഡ് ദാന ചടങ്ങ് തീരുമാനിച്ചിരുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റൂം ടു ഇന്ത്യ ട്രസ്റ്റ് എന്നത് ശരി തന്നെ. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നത് ബോയിങ് കമ്പനിയുമായി ചേര്‍ന്നാണെന്നത് ഓര്‍ക്കണമെന്ന് ജസീന്ത പറയുന്നു. കുട്ടികളെ ഒരു ഭാഗത്ത് ഇസ്രയേല്‍ കൊന്നു തള്ളുകയാണ്. അതേസമയം തന്നെയാണ് ആയുധ വ്യാപാരവും കുട്ടികളുടെ സംരക്ഷണവും സാധ്യമാക്കാന്‍ അവര്‍ ശ്രമം നടത്തുന്നതെന്ന് ജസീന്ത പറയുന്നു.

സാഹിത്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള എഴുത്തുകള്‍ കുറയുന്ന സാഹചര്യമുണ്ട്. ഇതിനിടയില്‍ കുട്ടികള്‍ക്കായുള്ള എഴുത്തിന് പുരസ്‌കാരം ലഭിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പുരസകാരം സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ജസീന്ത പറഞ്ഞു. ആദിവാസി ജീവിതങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് ജസീന്തയുടെ ജിര്‍ഹുല്‍. ഭോപ്പാലിലെ ഇക്താര ട്രസ്റ്റിന് കീഴിലുള്ള ജുഗുനു പ്രകാശന്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഈശ്വര്‍ ഓര്‍ ബസാര്‍, ജസീന്ത കി ഡയറി, ലോര്‍ഡ് ഓഫ് ദി റൂട്ട്‌സ് എന്നിങ്ങനെ ഏഴോളം പുസ്തകങ്ങള്‍ ജസീന്തയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.

To advertise here,contact us