സഞ്ജയ് റാവത്തിന് തടവ്; നടപടി ബിജെപി നേതാവിന്റെ ഭാര്യ നൽകിയ മാനനഷ്ട കേസിൽ

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മേധ സോമയ്യ പ്രതികരിച്ചു.

മുംബൈ: ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്തിന് തടവ് ശിക്ഷ വിധിച്ച് കോടതി. ബിജെപി നേതാവ് കൃതി സോമയ്യയുടെ ഭാര്യ മേധ സോമയ്യ നൽകിയ മാനനഷ്ടക്കേസിൽ പതിനഞ്ച് ദിവസത്തേക്കാണ് മുംബൈ മെട്രോപൊളിറ്റൻ കോടതി തടവ് വിധിച്ചിരിക്കുന്നത്. 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും മേധ സോമയ്യ പ്രതികരിച്ചു. കോടതി വിധിയിൽ സന്തോഷമുണ്ട്. എനിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ ഒടുവിൽ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. മറ്റേതൊരു സ്ത്രീയും ചെയ്യുമായിരുന്നത് പോലെ ഞാനും നീതിക്ക് വേണ്ടി പോരാടി. ഒരു അധ്യാപികയെന്നും സാമൂഹിക പ്രവർത്തകയെന്നുമുള്ള നിലയിൽ എന്റെ സ്ഥാനത്തെ കോടതി ബഹുമാനിക്കുന്നുണ്ട്. വിധിക്കെതിരെ അപ്പീൽ പേകാനുള്ള പ്രതിയുടെ അവകാശത്തെ കുറിച്ച് തത്ക്കാലം പ്രതികരിക്കുന്നില്ല, മേധ പറഞ്ഞു.

മീര ബയന്ദർ മുൻസിപ്പിൽ കോർപറേഷനിൽ ശുചിമുറി നിർമാണവുമായി ബന്ധപ്പെട്ട് നൂറ് കോടി അഴിമതി നടന്ന സംഭവത്തിൽ മേധയ്ക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരാമർശം. ശിവസേനയുടെ മുഖപത്രമായ സാമ്നയിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് മേധ പരാതി നൽകുന്നത്. പാരിസ്ഥിതിക അധികൃതരുടെ കൃത്യമായ അനുമതിയില്ലാതെ കണ്ടൽക്കാടുകൾ വെട്ടി അനധികൃത ശുചിമുറികൾ നിർമിച്ചുവെന്നായിരുന്നു സാമ്നയിൽ മേധയ്ക്കും ഭർത്താവിനുമെതിരെ ഉയർന്ന ആരോപണം. ശുചിമുറി നിർമാണത്തിൽ 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.

സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റാവത്താണ് ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നതെന്നും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടുവെന്നും മേധ ആരോപിച്ചു. ഇത് തന്നെ പൊതുജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താനുള്ള മനപ്പൂർവ ശ്രമമാണെന്നും മേധ ആരോപിച്ചു. അക്കാദമിക് സാമൂഹ്യസേവന രം​ഗത്തെ തന്റെ 20 വർഷക്കാലത്തെ പ്രവർ‌ത്തനവും സമൂഹത്തിൽ തനിക്കുള്ള വിലയിലുമൂന്നിയായിരുന്നു മേധയുടെ പരാതി. 2022 ഏപ്രിലിൽ നടന്ന സംഭവത്തിലാണ് വിധി.

To advertise here,contact us