റാവൂസ് ദുരന്തം; സ്ഥാപനത്തിന്റെ എൻഒസി റദ്ദ് ചെയ്യും, നടപടികൾ ആരംഭിച്ചതായി അഗ്നിസേന വകുപ്പ്

കോച്ചിങ് സെന്ററിന്റെ സമീപത്തുള്ള അനധികൃത കയ്യേറ്റ നിർമിതികള്‍ പൊളിച്ച് നീക്കുന്ന നടപടികൾ അധികൃതർ നേരത്തെ തുടങ്ങിയിരുന്നു

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ സ്ഥാപനത്തിന്റെ എൻഒസി റദ്ദ് ചെയ്യും. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിന്റെ എൻഒസി റദ്ദ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി ഡല്‍ഹി അഗ്നിസേന വകുപ്പ് വ്യക്തമാക്കി. ഫയർ ആൻഡ് സേഫ്റ്റി നിർദേശം ലംഘിച്ചാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കോച്ചിങ് സെന്ററിന്റെ സമീപത്തുള്ള അനധികൃത കയ്യേറ്റ നിർമിതികള്‍ പൊളിച്ച് നീക്കുന്ന നടപടികൾ അധികൃതർ നേരത്തെ തുടങ്ങിയിരുന്നു. കൊച്ചി സ്വദേശി നെവിൻ ഡാൽവിൻ (28), തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് പരിശീലനകേന്ദ്രത്തിലെ ലൈബ്രറിയിൽ മലിനജലം കയറി മുങ്ങിമരിച്ചത്.

റാവൂസ് കോച്ചിങ് സെന്ററിനെതിരെ കോർപ്പറേഷൻ കഴിഞ്ഞ വർഷം ആഗസ്റ്റിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതിന് ഷോകേസ് നോട്ടീസ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞിരുന്നു. തൊട്ടടുത്ത മുഖർജി നഗറിലെ സിവിൽ സർവീസ് അക്കാദമിയിൽ തീ പിടിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലായിരുന്നു അത്. റാവൂസ് കോച്ചിങ് സെന്റർ ബേസ്‌മെൻ്റ് മുതൽ മൂന്നാം നില വരെ കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ചതായായിരുന്നു കണ്ടെത്തൽ. തുടന്ന് കോർപ്പറേഷൻ നൽകിയ കേസിൽ സെന്റർ ഉടമ ഈ ഈ വർഷം ജൂലൈ 9-ന് കരോൾ ബാഗിലെ ഡെപ്യൂട്ടി കമ്മീഷണറിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫികറ്റ് നേടിയെടുത്തു.

ശേഷം ബേസ്‌മെൻ്റിൻ്റെയും മുകളിലുള്ള മൂന്ന് നിലകളുടെയും ദുരുപയോഗം തുടർന്നു. ഇതാണ് ബേസ്‌മെൻ്റിലെ വെള്ളപ്പൊക്കത്തിൽ കലാശിച്ചതും മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളുടെ മരണത്തിലേക്ക് നയിച്ചതും. അതേസമയം, റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൻ്റെ ഉടമയെയും കോ-ഓർഡിനേറ്ററെയും ഡൽഹി കോടതി ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെൻ്റർ ഉടമ അഭിഷേക് ഗുപ്ത, കോ-ഓർഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തിനകം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.

To advertise here,contact us