സാമ്പത്തിക പ്രതിസന്ധി; അടല്‍സേതുവില്‍ നിന്ന് കടലിലേക്ക് ചാടി യുവ എഞ്ചിനീയർ

കാർ നിർത്തുന്നതും ഡ്രൈവർ സീറ്റിൽ നിന്ന് ശ്രീനിവാസ് ഇറങ്ങി പാലത്തിൽ നിന്നും കടലിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍സേതുവില്‍നിന്ന് കടലിലേക്ക് ചാടി യുവ എഞ്ചിനീയർ. ഡോംബിവ്‌ലി സ്വദേശിയായ ശ്രീനിവാസ്(38) ഉച്ചയ്ക്ക് 12.30-ഓടെയാണ് കടലിലേക്ക് ചാടിയത്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പാലത്തിന്റെ കൈവരിയില്‍ കയറി കടലിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പാലത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരു കറുത്ത കാർ നിർത്തുന്നതും ഡ്രൈവർ സീറ്റിൽ നിന്ന് ശ്രീനിവാസ് ഇറങ്ങി പാലത്തിൽ നിന്നും കടലിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ കാണാം. സാമ്പത്തിക ബുദ്ധിമുട്ടുകളാകാം ആത്മഹത്യയ്ക്ക് ശ്രീനിവാസിനെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് ശ്രീനിവാസ് വീട്ടില്‍ നിന്ന് കാറുമായി പുറത്തേക്ക് പോയത്. അടല്‍സേതുവില്‍ എത്തുന്നതിന് മുന്‍പ് ഭാര്യയെയും നാലുവയസുള്ള മകളെയും ഇയാള്‍ ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം കുവൈത്തില്‍ ജോലിചെയ്യുന്നതിനിടെ ഇയാള്‍ അണുനാശിനി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ വർഷം മാർച്ച് 20-ന് ഒരു വനിതാ ഡോക്ടറും ഇതേ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

To advertise here,contact us