ബില്ലുകള്‍ തടഞ്ഞ ഗവർണറുടെ നടപടി; കേരളത്തിന്റെയും ബംഗാളിന്റെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ഏഴ് ബില്ലുകളാണ് ഗവര്‍ണ്ണര്‍ തടഞ്ഞുവെച്ചതെന്നാണ് കേരളത്തിന്റെ ആക്ഷേപം

ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്ത് കേരളവും പശ്ചിമ ബംഗാളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്.

രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ഏഴ് ബില്ലുകളാണ് ഗവര്‍ണര്‍ തടഞ്ഞുവെച്ചതെന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമസഭ പാസാക്കിയ ഒരു ബില്ലിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ ഘടനയെ തകര്‍ക്കുന്നതുമാണ്. കാരണങ്ങളില്ലാതെയാണ് ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതകാലമായി തടഞ്ഞുവെച്ചത്. ഗവര്‍ണറുടെ നടപടിക്ക് ആധാരമായ രേഖകള്‍ സുപ്രീംകോടതി വിളിച്ചുവരുത്തണമെന്നും നടപടി റദ്ദാക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

ഗവര്‍ണറെ ചാന്‍സലറുടെ ചുമതലകളില്‍ നിന്ന് നീക്കുന്നതാണ് പശ്ചിമ ബംഗാള്‍ നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍. ഇതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാതെ തടഞ്ഞുവെച്ചുവെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജിയിലെ വാദം.

To advertise here,contact us