ദില്ലി ചലോ, കർഷകരുടെ പ്രതിഷേധ മാർച്ച് ഇന്ന്; അതിർത്തിയിൽ ട്രാക്ടറുകൾ തടയാൻ നീക്കം, കനത്ത സുരക്ഷ

കർഷകരെ തടയാൻ അതിർത്തികളിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ദില്ലി, യുപി, ഹരിയാന അതിര്ത്തികളില് ട്രാക്ടറുകള് തടയാനാണ് നീക്കം.

ഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്. ദില്ലി - ഹരിയാന - ഉത്തർ പ്രദേശ് അതിർത്തികളിൽ കർഷകർ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ദില്ലി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുകയാണ് കർഷകരുടെ ലക്ഷ്യം. താങ്ങുവില, വിള ഇന്ഷുറന്സ് എന്നിവ ഉറപ്പാക്കുക, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

കർഷകരെ തടയാൻ അതിർത്തികളിൽ എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ദില്ലി, യുപി, ഹരിയാന അതിര്ത്തികളില് ട്രാക്ടറുകള് തടയാനാണ് നീക്കം. ട്രാക്ടറുകള് അതിര്ത്തി കടക്കാതിരിക്കാന് ബാരിക്കേഡുകൾ, കോണ്ക്രീറ്റ് ബീമുകള്, മുള്ള് വേലികള് എല്ലാം അതിർത്തികളിൽ സ്ഥാപിച്ചു. ഹരിയാനയിലെ ഏഴ് ജില്ലകളില് ഇന്റെര്നെറ്റ് റദ്ദാക്കി. ദ്രുത കര്മ്മ സേനയെ വിന്യസിച്ചു. ഹരിയാന, യുപി അതിര്ത്തികളിലും ഡല്ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ട്രോണുകളുടെ ഉൾപ്പടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കി.

To advertise here,contact us