'ദില്ലിയിലും ഓപ്പറേഷൻ താമരയ്ക്ക് ശ്രമം, എഎപി എംഎൽഎമാർക്ക് 25കോടി വാഗ്ദാനം'; അരവിന്ദ് കെജ്രിവാൾ

'ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദില്ലി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം'

ന്യൂഡല്ഹി: ദില്ലിയിലും ഓപ്പറേഷന് താമരയ്ക്ക് ബിജെപി നീക്കം നടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ വെളിപ്പെടുത്തൽ. ഏഴ് എംഎല്എമാരെ ബിജെപി സമീപിച്ചതായും ഓരോ എംഎൽഎമാർക്കും 25 കോടി രൂപ വാഗ്ദാനം ചെയ്തതായും കെജ്രിവാൾ ആരോപിച്ചു. ജനാധിപത്യ സര്ക്കാരിനെ താഴെയിറക്കാന് ബിജെപി ശ്രമിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദില്ലി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കമെന്നാണ് അരവിന്ദ് കെജ്രിവാളിൻ്റെ ആരോപണം. ഓപ്പറേഷൻ താമരയുടെ ഭാഗമായി ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചു. ഇതിന് തെളിവായി ഫോൺ സംഭാഷണം കൈവശം ഉണ്ടെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കി. ദില്ലി മദ്യനയ അഴിമതി കേസിൽ കെജ്രിവാളിനെ ഉടൻ അറസ്റ്റ് ചെയ്യും. പിന്നാലെ സർക്കാരിനെ അട്ടിമറിക്കും. ഇതിനോടകം 21 ആം ആദ്മി എംഎൽഎമാർ ബിജെപിയുമായി ധാരണയിൽ എത്തിയെന്നുമാണ് ഫോണിൽ ബന്ധപ്പെട്ടവർ പറഞ്ഞതെന്നാണ് കെജ്രിവാൾ വ്യക്തമാക്കുന്നത്.

അതേസമയം ഒരു എംഎൽഎ പോലും ബിജെപിക്ക് ഒപ്പം പോയിട്ടില്ല എന്നും ദില്ലി മുഖ്യമന്ത്രി അത്മവിശ്വാസം പ്രകടിപ്പിച്ചു. തനിക്ക് എതിരായ മദ്യനയ കേസ് അഴിമതിയുടെ ഭാഗമായല്ല, സർക്കാരിനെ മറിച്ചിടാൻ വേണ്ടിയാണെന്നും കെജ്രിവാൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയിക്കാത്ത സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിക്കാൻ ഓപ്പറേഷൻ ലോട്ടസ് തുടരുന്നു എന്ന് എഎപി മന്ത്രി അതിഷി മർലേനയും ആരോപിച്ചു. ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നു എന്ന് ആം ആദ്മി പാർട്ടി നേരത്തെയും ആരോപിച്ചിരുന്നു.

To advertise here,contact us