'രാജ്യം ലജ്ജയോടെ തലകുനിക്കുന്നു'; ഗുസ്തിക്കാരുടെ കണ്ണീരിന് രാജ്യം മറുപടി നൽകും: കെ സി വേണുഗോപാൽ

'ബിജെപി ആരോപണവിധേയനായ എം പിയെ സംരക്ഷിക്കുന്നു'

icon
dot image

ന്യൂഡൽഹി: ഗുസ്തിയില് നിന്ന് സാക്ഷി മാലിക് വിരമിച്ചതിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാജ്യം ലജ്ജയോടെ തലകുനിക്കുന്നുവെന്നും ഗുസ്തിക്കാരുടെ കണ്ണീരിന് രാജ്യം മറുപടി നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കുറ്റവാളി സുരക്ഷിതനായി തുടരുകയാണ്. ആഭ്യന്തരമന്ത്രി നീതി ഉറപ്പ് നൽകിയില്ലെന്നും ബിജെപി ആരോപണവിധേയനായ എം പിയെ സംരക്ഷിക്കുന്നുവെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

ദേശീയ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായി ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി താരങ്ങള് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് വൈകാരികമായി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് സാക്ഷി പ്രഖ്യാപിച്ചത്. സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് ഊരി മേശപ്പുറത്തുവെച്ച് ഇറങ്ങിപ്പോയി. താരങ്ങള്ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് ഗുസ്തി താരം ബജ്രംഗ് പുനിയ പറഞ്ഞു.

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം സഞ്ജയ് കുമാര് സിങ്ങിന്റെ വിജയത്തിന് പിന്നാലെ

അതിക്രമം നേരിട്ട താരങ്ങള് കേന്ദ്ര കായിമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറഞ്ഞതാണ്. സര്ക്കാര് നല്കിയ വാഗ്ദാനങ്ങള് പാലിക്കപ്പെട്ടില്ലെന്നും ബജ്രംഗ് പുനിയ ചൂണ്ടിക്കാട്ടി. ഗുസ്തിയെ രക്ഷിക്കണമെന്ന് താരം വിനേഷ് ഫോഗട്ട് ആവശ്യപ്പെട്ടു. ഈ രാജ്യത്ത് എങ്ങനെ നീതി ലഭിക്കും എന്നറിയില്ല. സമരം സംഘടിപ്പിക്കുന്നതിന് ഒപ്പം പ്രശ്നങ്ങള് എല്ലാവരിലേക്കും ഞങ്ങള് എത്തിച്ചതാണ്. പുതിയ നേതൃത്വത്തിന് കീഴിലും ഞങ്ങള് സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വിനേഷ് ഫോഗട്ട് വാര്ത്താസമ്മേളനത്തില് പറഞ്ഞു.

ഇന്നാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ അധ്യക്ഷനായി സഞ്ജയ് സിങ്ങ് തിരഞ്ഞെടുക്കപ്പെട്ടത്. മുന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്. കോമണ്വെല്ത്ത് ഗെയിംസ് സ്വര്ണമെഡല് ജേതാവ് അനിത ഷിയോറനെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിംഗിന്റെ ജയം. 47 വോട്ടുകളില് 40 വോട്ടുകളും നേടിയാണ് സഞ്ജയ് സിങ് വിജയിച്ചത്.

To advertise here,contact us
To advertise here,contact us
To advertise here,contact us